'കേരള സർക്കാർ നയം ഹൈക്കോടതിയിൽ ചോദ്യം ചെയ്യൂ'; 500 ഒഴിവിൽ പ്രത്യേക കൗൺസിലിംഗ് ആവശ്യം തള്ളി സുപ്രീംകോടതി
നീറ്റ് സ്കോർ ഉണ്ടായാലും കൗൺസിലിംഗിന് കെ ഇ എ എം യിൽ രജിസ്റ്റർ ചെയ്യണമെന്ന കേരള സർക്കാർ നയം ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ ഹർജിക്കാരോട് സുപ്രീം കോടതി നിർദ്ദേശിച്ചു
ദില്ലി: ഒഴിവുള്ള ബി ഡി എസ് സീറ്റുകളിലേക്ക് പ്രത്യേക കൗൺസിലിംഗ് വേണമെന്ന സ്വാശ്രയ ഡെന്‍റൽ മെഡിക്കൽ കോളേജുകളുടെ ആവശ്യത്തിന് സുപ്രീം കോടതിയിൽ തിരിച്ചടി. പ്രത്യേക കൗൺസിലിംഗ് വേണമെന്ന ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഒഴിവുള്ള ബി ഡി എസ് സീറ്റുകളിലേക്ക് പ്രത്യേക കൗൺസിലിംഗ് വേണമെന്ന ആവശ്യം ഉന്നയിച്ച് സ്വാശ്രയ ഡെന്‍റൽ മെഡിക്കൽ കോളേജുകളുടെ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. പ്രവേശനത്തിനുള്ള അവസാന തീയ്യതി കഴിഞ്ഞ സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നീറ്റ് സ്കോർ ഉണ്ടായാലും കൗൺസിലിംഗിന് കെ ഇ എ എം യിൽ രജിസ്റ്റർ ചെയ്യണമെന്ന കേരള സർക്കാർ നയം ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ ഹർജിക്കാരോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഹർജിക്കാർക്കായി അഭിഭാഷകൻ പി വി ദിനേഷ്, സുൾഫിക്കർ അലി എന്നിവരാണ് ഹാജരായത്.
നീറ്റ് സ്കോർ ഉണ്ടായിട്ടും കൗൺസിലിംഗിന് രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന ആവശ്യം മുൻനിർത്തിയാണ് സ്വാശ്രയ ഡെന്‍റൽ മെഡിക്കൽ കോളേജുകൾ സുപ്രീം കോടതയിലെത്തിയത്. കേരളത്തിൽ കൗൺസിലിംഗ് കഴിഞ്ഞിട്ടും അഞ്ഞൂറ് സീറ്റുകളിൽ ഒഴിവ് കിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ഇടപെടൽ തേടി സ്വാശ്രയ ഡെന്‍റൽ മെഡിക്കൽ കോളേജുകൾ സുപ്രീം കോടതയിലെത്തിയത്. എന്നാൽ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. നേരത്തെ ഹൈക്കോടതിയും സമാന നിലപാടാണ് സ്വീകരിച്ചത്. പ്രവേശന നടപടികളുടെ അപേക്ഷ പൂർത്തിയായതിനാൽ സ്വാശ്രയ ഡെന്‍റൽ മെഡിക്കൽ കോളേജുകളുടെ ഈ ആവശ്യത്തിൽ ഇടപെടാനാകില്ലെന്നാണ് ഹൈക്കോടതിയും വ്യക്തമാക്കിയത്.
അതേസമയം സുപ്രീം കോടതിയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിക്കെതിരെ സുപ്രീംകോടതിയിൽ മുസ്ലീം ലീഗ് സത്യവാങ്മൂലം ഫയൽ ചെയ്തു എന്നതാണ്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറിലധികം ജനപ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും പാർട്ടിയുടെ പ്രവർത്തനം മതേതരമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.