കുപ്പണ മദ്യദുരന്ത കേസ് പ്രതിയുടെ ഹര്‍ജി, സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്
കഴിഞ്ഞ 25 വർഷമായി ജയിലില്‍ കഴിയുന്ന തമ്പി മോചനത്തിന് 9 ലക്ഷം പിഴ അടയ്‍ക്കണം. പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.
ദില്ലി: കുപ്പണ മദ്യദുരന്ത കേസിലെ പ്രതി തമ്പി നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. ജയിൽ മോചനത്തിന് പിഴ അടയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ തമ്പി സമര്‍പ്പിച്ച ഹർജിയിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മറുപടി തേടി സുപ്രീംകോടതി നോട്ടീസ് അയച്ചത്. രണ്ടാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. കഴിഞ്ഞ 25 വർഷമായി ജയിലില്‍ കഴിയുന്ന തമ്പി മോചനത്തിന് 9 ലക്ഷം പിഴ അടയ്‍ക്കണം. പിഴ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ സുഭാഷ് ചന്ദ്രൻ, കവിത എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.
കല്ലുവാതുക്കൽ മദ്യദുരന്തകേസിലെ പ്രതി മണിച്ചന് ഒപ്പം ശിക്ഷാ ഇളവ് ലഭിച്ച തടവുകാരിൽ ഒരാളാണ് തമ്പി. കഴിഞ്ഞമാസമാണ് മണിച്ചന്‍ ജയില്‍ മോചിതനായത്. പിഴ തുക ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നിർദ്ദേശം നൽകുകയായിരുന്നു. 2000 ഒക്ടോബർ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ ദുരന്തം ഉണ്ടായത്. 31 പേർ മരിക്കുകയും ആറ് പേർക്ക് കാഴ്ച നഷ്ടമാവുകയും ചെയ്തിരുന്നു. മണിച്ചൻ വീട്ടിലെ ഭൂഗർഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. വിഷസ്പിരിറ്റ് കലർത്തിയതാണ് ദുരന്തകാരണം വീര്യം കൂടാന്‍ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ൽ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചൻ 22 വർഷം തടവ് പൂർത്തിയാക്കി കഴിഞ്ഞമാസം പുറത്തിറങ്ങി.