'മരട് ഫ്ലാറ്റുകൾ പൊളിച്ചു മാറ്റിയേ തീരൂ'വെന്ന് സുപ്രീംകോടതി: ഹർജിക്കാർക്ക് രൂക്ഷവിമർശനം
കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നതടക്കം രൂക്ഷ വിമർശനമാണ് ജസ്റ്റിസ് മിശ്ര ഉന്നയിച്ചത്. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് കൃത്യമായി അറിയാമെന്ന് പറഞ്ഞ അരുൺ മിശ്ര കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
ദില്ലി: കൊച്ചി മരടിൽ അനധികൃതമായി നിർമിച്ചെന്ന് കണ്ടെത്തിയ ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റണമെന്ന ഉത്തരവിൽ ഉറച്ച് സുപ്രീംകോടതി. ഫ്‌ളാറ്റ് ഉടമകൾ നൽകിയ റിട്ട് ഹർജി കോടതി തള്ളി. ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരോട് ജസ്റ്റിസ് അരുൺ മിശ്ര പൊട്ടിത്തെറിച്ചു. കോടതിയിൽ തട്ടിപ്പ് നടത്താനാണ് മുതിർന്ന അഭിഭാഷകരുടെയും കക്ഷികളുടെയും ശ്രമമെന്നതടക്കം രൂക്ഷ വിമർശനമാണ് ജസ്റ്റിസ് മിശ്ര ഉന്നയിച്ചത്. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് കൃത്യമായി അറിയാമെന്ന് പറഞ്ഞ അരുൺ മിശ്ര കോടതിയെ കബളിപ്പിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.
പരിഗണിക്കാൻ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുൻപാകെ ഉന്നയിച്ചത് ധാർമ്മികതയ്ക്ക് നിരക്കാത്ത നടപടിയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പണം ലഭിച്ചാൽ അഭിഭാഷകർക്ക് എല്ലാം ആയോ എന്നും ഇവർക്ക് പണം മാത്രം മതിയോ എന്നും ചോദിച്ച കോടതി ഇത് ഇനിയും ആവർത്തിച്ചാൽ അഭിഭാഷകർക്ക് എതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
മരടിലെ അഞ്ച് അപ്പാർട്ട്മെന്‍റുകൾ പൊളിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ചതിനായിരുന്നു നടപടി. തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ അന്ന് ഉത്തരവിറക്കിയത്. അനധികൃത നിര്‍മ്മാണം കാരണം ഇനിയൊരു പ്രളയം കേരളത്തിന് താങ്ങാനാകില്ലെന്ന് ആദ്യ ഉത്തരവിൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഹോളി ഫെയ്ത്ത്, കായലോരം, ആൽഫാ വെഞ്ചേഴ്സ്, ഹെറിറ്റേജ്, ജെയ്ൻ ഹൗസിംഗ് എന്നീ അപ്പാർട്മെന്‍റുകളാണ് പൊളിക്കാൻ ഉത്തരവിട്ടിരുന്നത്.