ബിടെക് പരീക്ഷാ നടത്തിപ്പ്: കെടിയു നിലപാടിനെതിരായ വിദ്യാർത്ഥികളുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
എഴുത്തു പരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും ഓൺലൈനായി ക്രമീകരണം ഏൽപ്പെടുത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം
ദില്ലി: സംസ്ഥാനത്തെ ബിടെക് പരീക്ഷാ നടത്തിപ്പ് ചോദ്യം ചെയ്ത് കേരള സാങ്കേതിക സർവകലാശാലയിലെ ഒരുവിഭാഗം വിദ്യാർത്ഥികൾ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് കേസുകൾ കുറയാത്ത സാഹചര്യത്തിൽ പരീക്ഷ നടത്തിപ്പ് അപകടകരമെന്നാണ് വാദം. കേരളത്തിൽ പഠിക്കുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് തീരുമാനം പ്രയാസമുണ്ടാക്കുമെന്നും ഹർജിയിലുണ്ട്.
എഴുത്തു പരീക്ഷ നടത്താനുള്ള കേരള സാങ്കേതിക സർവകലാശാലയുടെ തീരുമാനം റദ്ദാക്കണമെന്നും ഓൺലൈനായി ക്രമീകരണം ഏൽപ്പെടുത്തണമെന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഈ ആവശ്യം ഇന്നയിച്ച് നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജികൾ കോടതി തള്ളിയിരുന്നു. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിദ്യാർത്ഥികളുടെ ഹർജികൾ പരിഗണിക്കുക.