സിബിഐയുടെ ആവശ്യത്തില്‍ തീരുമാനമെന്ത്? ലാവ്‍ലിൻ കേസില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇന്നറിയാം
സിബിഐയുടെ വാദങ്ങൾ ഒരു കുറിപ്പായി സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചുള്ള കുറിപ്പ് നൽകിയെങ്കിലും അതിനൊപ്പം നിരവധി രേഖകൾ നൽകിയിട്ടില്ല
ദില്ലി: എസ് എൻ സി ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്.
കോടതിയിൽ ചില രേഖകൾ നൽകാൻ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്. കേസ് മാറ്റിവെക്കാൻ തന്നെയാണ് സാധ്യത. രണ്ട് കോടതികൾ ഒരേ തീരുമാനം എടുത്തകേസിൽ ഹർജിയുമായി വരുമ്പോൾ ശക്തമായ വാദങ്ങൾ സിബിഐക്ക് ഉണ്ടാകണമെന്ന് കേസ് പരിഗണിച്ച ആദ്യദിവസം ജസ്റ്റിസ് യു യു ലളിത് പരാമർശം നടത്തിയിരുന്നു.
സിബിഐയുടെ വാദങ്ങൾ ഒരു കുറിപ്പായി സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചുള്ള കുറിപ്പ് നൽകിയെങ്കിലും അതിനൊപ്പം നിരവധി രേഖകൾ നൽകിയിട്ടില്ല. അതിന് സമയം വേണമെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.