ശൂരനാട് ജപ്തി ബോര്‍ഡ്: ' ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ട്,നടപടി എടുക്കേണ്ടത് കേരള ബാങ്ക് '
ശശിധരൻ ആചാരിയെ കൊണ്ട് ഒപ്പിടിച്ചതും അതിന്റെ അടിസ്ഥാനത്തിൽ ബോർഡ് വച്ചതും തെറ്റാണെന്ന് വിലയിരുത്തൽ.സർഫാസിആക്ട് നടപ്പാക്കിയതിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍
തിരുവനന്തപുരം:വീട് ജപ്തി ചെയ്യുമെന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുക്കേണ്ടത് കേരള ബാങ്ക് തന്നെയാണെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.സർഫാസി ആക്ട് നടപ്പാക്കിയതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ നിർദ്ദേശം നൽകിയെന്നും അദ്ദേഹം അറിയിച്ചു.ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് പ്രാഥമിക റിപ്പോർട്ട്.ശശിധരൻ ആചാരിയെ കൊണ്ട് ഒപ്പിടിച്ചതും അതിന്റെ അടിസ്ഥാനത്തിൽ ബോർഡ് വച്ചതും തെറ്റാണെന്നാണ് വിലയിരുത്തൽ.
കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കരയിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ അഭിരാമി കഴിഞ്ഞ ദിവസം വൈകിട്ട് കോളേജിൽ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം അറിഞ്ഞത്. ഇതിൽ വലിയ മനോവിഷമത്തിലായിരുന്ന കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. നാല് വർഷം മുമ്പാണ് വീടുപണിക്ക് വേണ്ടി കുടുംബം കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചിൽ നിന്നും 10 ലക്ഷം രൂപ വായ്‌പ്പ എടുത്തത്. ഇതാണ് പലിയടക്കം തിരിച്ചടവ് മുടങ്ങിയതോടെ ജപ്തിയിലേക്ക് എത്തിയത്.
സഹകരണ അംഗ സമാശ്വാസ നിധി മൂന്നാം ഘട്ടത്തില്‍ 10,271 പേര്‍ക്ക് 21.36 കോടി രൂപ സഹായം -വി എന്‍ വാസവന്‍
സഹകരണ സംഘങ്ങളിലെ അംഗ സമാശ്വാസ നിധിമൂന്നാം ഘട്ടത്തില്‍ 10,271 അപേക്ഷകള്‍ പരിഗണിച്ച് 21.36 കോടി രൂപ ( 21,36,80,000 ) അനുവദിച്ചു. ഇന്ന് ചേര്‍ന്ന ഉന്നതതല സമിതിയാണ് അംഗസമാശ്വാസ നിധിയില്‍ ഓഗസ്റ്റ് 27 വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് സഹായം അനുവദിച്ചത്. മൂന്നു ഘട്ടങ്ങളിലായി 68.24 കോടി രൂപ ( 68,24,40,000 ) അനുവദിച്ചിരുന്നു. 32,525 അപേക്ഷകളാണ് ഇതുവരെ പരിഗണിച്ചത്.
2021 ജൂണ്‍ 21നായിരുന്നു ഒന്നാം ഘട്ടമായി 23,94,10,000 രൂപ അനുവദിച്ചത്. 11,194 അപേക്ഷകളാണ് പരിഗണിച്ചത്. 2021 നവംബര്‍ 30 ന് രണ്ടാം ഘട്ടത്തില്‍ 11,060 അപേക്ഷകള്‍ പരിഗണിച്ച് 22,93,50,000 രൂപ അനുവദിച്ചിരുന്നു. കാന്‍സര്‍, വൃക്കരോഗം ബാധിച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, ഗുരുതര കരള്‍ രോഗം, ഡയാലിസിസ്, പരാലിസിസ് ബാധിച്ച് ശയ്യാവലംബരായവര്‍, ഗുരുതര ഹൃദ് രോഗ ശസ്ത്രക്രിയ, എച്ച്‌ഐവി, അപകടങ്ങളില്‍ ശയ്യാവലംബരായവര്‍, മാതാപിതാക്കള്‍ മരണപ്പെട്ട് അവര്‍ എടുത്ത വായ്പയ്ക്ക് ബാദ്ധ്യതപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എന്നിവര്‍ക്കാണ് സഹകരണ അംഗ സമാശ്വാസ നിധിയില്‍ നിന്നും സഹായം ലഭിക്കുക.
അംഗ സമാശ്വാസ പദ്ധതി പ്രകാരം പരമാവധി സഹായം 50,000 രൂപയാണ്. മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കാനാകുക. സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവ അതത് സാമ്പത്തിക വര്‍ഷത്തെ അറ്റാദായത്തിന്റെ പത്ത് ശതമാനത്തില്‍ അധികരിക്കാത്ത തുകയോ പരമാവധി ഒരു ലക്ഷം രൂപയോ ആണ് അംഗസമാശ്വാസ നിധിയിലേയ്ക്കുള്ള വിഹിതമായി നല്‍കുന്നത്.
മൂന്നാം ഘട്ടത്തില്‍ ക്യാന്‍സര്‍ ബാധിതരായ 5419 പേര്‍ക്കും വൃക്ക രോഗം ബാധിച്ച 1395 പേര്‍ക്കും കരള്‍ രോഗം ബാധിച്ച 319 പേര്‍ക്കും പരാലിസിസ്, അപകടങ്ങളില്‍പ്പെട്ട് ശയ്യാവലംബരായ 772 പേര്‍ക്കും ഗുരുതരമായ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായ 2343 പേര്‍ക്കുമാണ് അംഗ സമാശ്വാസ പദ്ധതിയില്‍ നിന്നും സഹായധനം അനുവദിച്ചിരിക്കുന്നത്.