Asianet News MalayalamAsianet News Malayalam

പാലക്കാട്ടെ ഇരട്ടക്കൊലപാതകം കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമോ? തീരുമാനം അമിത് ഷാ എത്തിയശേഷമെന്ന് സുരേഷ് ​ഗോപി

സംഭവത്തിൽ കേന്ദ്ര അന്വേഷണം വേണ്ടെന്ന് ഏകപക്ഷീയമായി പറയാനാകില്ല. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു

suresh gopi says decision on  hand over the probe into palakkad political killings to the central agency after amit shahs visit to kerala
Author
Thrissur, First Published Apr 19, 2022, 11:22 AM IST

തൃശ്ശൂർ: പാലക്കാട്ടെ രാഷ്ട്രീയകൊലപാതകങ്ങളുടെ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണോ എന്നത് കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ എത്തിയ ശേഷം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി എം പി. സംഭവത്തിൽ കേന്ദ്ര അന്വേഷണം വേണ്ടെന്ന് ഏകപക്ഷീയമായി പറയാനാകില്ല. പൊലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ കുടുംബവുമൊത്ത് ദർശനത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി.

അതേസമയം, പാലക്കാട് ഇരട്ട കൊലപാതകത്തിൽ ഏറെ പഴി കേൾക്കേണ്ടി വന്ന പൊലീസ്, കേസന്വേഷണവുമായി ബന്ധപ്പെട്ട നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധക്കേസിൽ കസ്റ്റഡിയിലുള്ള 3 പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആർഎസ്എസ്, ബി ജെ പി പ്രവർത്തകരായ രമേശ്, അറുമുഖൻ, ശരവണൻ എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. ഇവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക. കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവർ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആർ എസ് എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈർ വധത്തിനുപിന്നിലെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. കേസിൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളിൽ നിർണായക വിവരങ്ങൾ ചോദ്യംചെയ്യലിൽ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകക്കേസിൽ തിരിച്ചറിഞ്ഞ ആറ് പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കും എന്നും പൊലീസ് വ്യക്തമാക്കുന്നു. ശ്രീനിവാസനെ കോലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.

ശ്രീനിവാസന്റെ കൊലയാളികൾ സുബൈറിന്റെ പോസ്റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ, നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന്

കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ  കൊലയാളികൾ ആദ്യം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ   പോസ്റ്റുമോർട്ടം സമയത്ത് ആശുപത്രിയിൽ എത്തിയതിന്റെ തെളിവ് ലഭിച്ചു. ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 15ാം തിയ്യതിയാണ് സുബൈർ കൊല്ലപ്പെട്ടത്. 16ന് രാവിലെയാണ് പോസ്റ്റ്മോർട്ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് പ്രതികൾ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. അതേ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം ഉണ്ടായത്. ആശുപത്രിയിൽ നിന്നാണ് പ്രതികൾ ശ്രീനിവാസനെ കൊലപ്പെടുത്താനായി പോയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. 

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൂർണമായും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾ അവരുടെ മൊബൈൽ ഫോണുകൾ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

അതിനിടെ ശ്രീനിവാസൻ കൊലപാതകത്തിൽ പൊലീസിനെതിരെ ബിജെപി രംഗത്തെത്തി. അന്വേഷണം തൃപ്തികരമല്ലെന്നും ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളെ പിടിക്കുന്നതിൽ പൊലീസ് അനാസ്ഥയുണ്ടെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ആരോപിച്ചു. കൊലപാതകത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോൾ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 

Follow Us:
Download App:
  • android
  • ios