ചാണകവും കൂടെ യേശുദാസിൻ്റേയും ചിത്രയുടേയും പാട്ടും മതി, തെങ്ങ് തഴച്ചു വളരും: സുരേഷ് ഗോപി
കേരളത്തിലുടനീളം തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ എങ്കിലും എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.
തൃശ്ശൂർ: ചാണകവും യേശുദാസിൻ്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കിൽ തെങ്ങ് തഴച്ചു വളരുമെന്ന് സുരേഷ് ഗോപി എം.പി. അടുത്ത ഒരു വർഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിൻ തൈകൾ നടുമെന്നും കേന്ദ്ര നാളികേര വികസന ബോർഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ തിരുവില്വാമലയിൽ അദ്ദേഹം നിർവ്വഹിച്ചു
കേരളത്തിലുടനീളം തെങ്ങിൻ തൈകൾ വെച്ചുപിടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു വീട്ടിൽ ഒരു തെങ്ങിൻ തൈ എങ്കിലും എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. ആദ്യ തൈ വെച്ചത് അന്തരിച്ച സാഹിത്യകാരൻ വികെഎന്നിൻ്റെ തിരുവില്ലാമലയിലെ വീട്ടുവളപ്പിൽ. ഇതു പോലെ ആദ്യഘട്ടത്തിൽ പല വീടുകളിലായി സുരേഷ് ഗോപി നേരിട്ടെത്തി തൈ നട്ടു.
സുരേഷ് ഗോപിയുടെ വാക്കുകൾ -
ജനിതക മാറ്റം വരുത്തിയ പലതരം തെങ്ങിൻ തൈകളും വിത്തിനങ്ങളുമുണ്ട്. അതിലൊന്നും ഞാൻ കൈവയ്ക്കില്ല. നമ്മുടെ നാടൻ തൈകൾ എട്ടോ പത്തോ വർഷം കായ്ക്കുന്നവയാണവ. അതിൻ്റെ പൊരുളെന്താണെന്ന് ഈ ശാസ്ത്രജ്ഞർക്ക് മുഴുവനറിയാം. പശുവിനെ വളർത്താനുള്ള ശീലമുണ്ടാവണം. അപ്പോൾ ചാണകമിട്ട് കൊടുക്കാം വളമായി. ഒന്ന് തെങ്ങിനെ തഴുകാം. അൽപം സ്നേഹമാവാം. പരിലാളന വേണം തെങ്ങിന്. പണ്ട് മൈക്ക് കെട്ടി വച്ചു പാട്ടൊക്കെ വച്ചു കൊടുക്കുമായിരുന്നു തെങ്ങിന് കായ്ഫലം കൂടാനായി. യേശുദാസും ചിത്രയും വിചാരിച്ചാൽ തെങ്ങിൻ്റെ കായ്ഫലം കൂട്ടാൻ പറ്റും. എല്ലാ മലയാളി കുടുംബങ്ങളും ഒരു തെങ്ങ് നടാൻ തയ്യാറായാൽ തന്നെ ഇവിടെ ഒരു കോടി തെങ്ങിൻ തൈകൾ നടാനാവും. തേങ്ങയും അതിൻ്റെ ഉത്പാദനങ്ങളും കയറ്റുമതി ചെയ്യാൻ സാധിക്കുന്ന തരത്തിൽ നമ്മുക്ക് ഈ പദ്ധതി വികസിപ്പിക്കാൻ സാധിക്കും. കേരളത്തിന് സമാനമായ കാലാവസ്ഥയുള്ള തമിഴ്നാട്, കർണാടകം എന്നിവിടങ്ങളിൽ കുറ്റ്യാടി തെങ്ങിൻ തൈ അടക്കം എത്തിക്കാനുള്ള പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona