വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് 5 വർഷമായി വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിക്കിടന്ന ഉഷ ജോസഫ് കൊച്ചി അമൃത ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ഐസിയുവിൽ നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമെന്നും അറിയിപ്പ്

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഉഷ ജോസഫ് ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ ഉപകരണം പുറത്തെടുത്തിരുന്നു. ഇന്നലെ ശസ്ത്രക്രിയക്ക് ശേഷം ഐസിയുവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ഇവർ. ഉഷ ജോസഫിൻ്റെ ആരോഗ്യനില തൃപ്‌തികരമെന്നാണ് ആശുപത്രിയിൽ നിന്നുള്ള അറിയിപ്പ്. വയറ്റിൽ ആർട്ടറി ഫോർസെപ്സ് എന്ന ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയതിനെ തുടര്‍ന്ന് 5 വര്‍ഷമായി വേദന സഹിച്ച് കഴിയുകയായിരുന്നു ഇവർ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ. ഒ.വി സുധീർ, യൂറോളജി വിഭാഗം മേധാവി ഡോ. കെ. വി സഞ്ജീവൻ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. രാധാമണി. കെ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിലാണ് ആർടരി ഫോർസെപ്‌സ് പുറത്തെടുത്തത്. ആരോഗ്യ വകുപ്പ് നിർദേശിച്ചത് അനുസരിച്ച് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, സർജറി വിഭാഗം മേധാവി ഡോ. അബ്ദുൾ സിയാദ് എ. കെ എന്നിവരും ശസ്ത്രക്രിയയിൽ ഭാഗമായിരുന്നു.

പുന്നപ്ര സ്വദേശിയാണ് ഉഷ ജോസഫ്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. മൂത്രത്തിൽ കല്ലെന്ന് സംശയിച്ച് ഡോക്ട‌ർമാ‌ർ പറഞ്ഞാണ് ബുധനാഴ്ച എക്സ്റേ എടുത്തത്. അപ്പോഴാണ് ആർട്ടറി ഫോർസെപ്‌സ് വയറിൽ കിടക്കുന്നത് കണ്ടെത്തിയത്.