09:19 PM (IST) Nov 30

കൊല്ലത്ത് ഇസ്രയേലുകാരിയെ കഴുത്തറുത്ത് കൊന്നു

കൊല്ലത്ത് ഇസ്രയേല്‍ സ്വദേശിനിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് ഇസ്രയേല്‍ സ്വദേശിനിയായ സ്വത്വാ (36) കൊല്ലപ്പെട്ടത്. സ്വത്വായെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഇവരൊടൊപ്പം കഴിഞ്ഞിരുന്ന സുഹൃത്ത് കൃഷ്ണചന്ദ്രന്‍ സ്വയം കത്തികൊണ്ട് ശരീരത്തില്‍ കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു

09:19 PM (IST) Nov 30

റോബിൻ ബസിന് താല്‍ക്കാലിക ആശ്വാസം

റോബിന്‍ ബസിന് താല്‍ക്കാലിക ആശ്വാസം. ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

09:17 PM (IST) Nov 30

എന്ത് അന്വേഷണവും നടക്കട്ടെ, നേരിടാമെന്ന് കുട്ടിയുടെ അച്ഛൻ

മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് കുട്ടിയുടെ അച്ഛൻ റെജി. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുമ്പാകെ ഹാജരാകുമെന്നും റെജി ഇന്ന് മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു.

09:11 PM (IST) Nov 30

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിറിയക് ജോണ്‍ അന്തരിച്ചു

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിറിയക് ജോണ്‍ അന്തരിച്ചു, 90 വയസായിരുന്നു. കെ കരുണാകരന്‍ മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയായിരുന്നു. കേരളത്തില്‍ കൃഷി ഭവനുകള്‍ സ്ഥാപിച്ചതടക്കമുളള പദ്ധതികള്‍ നടപ്പാക്കി. 

01:38 PM (IST) Nov 30

ശുപാർശ നൽകിയത് എജിയുടെ നിയമോപദേശത്തിൽ: മന്ത്രി

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമന നൽകിയത് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. എ. ജിയുടെ നിയമോപദേശ പ്രകാരമാണ് ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നൽകാൻ താൻ ശുപാർശ നൽകിയതെന്ന് മന്ത്രി വിശദീകരിച്ചു. 

01:38 PM (IST) Nov 30

'സമ്മർദം മുഴുവൻ വന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന്'

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ പുനർ നിയമന ആവശ്യം വന്നപ്പോൾ തന്നെ ഇത് ചട്ട വിരുദ്ധമെന്ന് പറഞ്ഞിരുന്നുവെന്നും എ ജിയുടെ നിയമോപദേശമുണ്ടെന്ന് സർക്കാർ അറിയിക്കുകയായിരുന്നുവെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.

01:37 PM (IST) Nov 30

ഡോ.ഗോപിനാഥ് രവീന്ദ്രൻ പുറത്ത്; കണ്ണൂര്‍ വിസി പുനര്‍നിയമനം റദ്ദാക്കി

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണ്ണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലിനെത്തുടർന്ന് ഗവര്‍ണര്‍ക്ക് തീരുമാനം ദുസ്സഹമായി. വൈസ് ചാൻസലറുടെ പുനർ നിയമനം അട്ടിമറിയാണ്. സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് പുനർനിയമനം അട്ടിമറിച്ചതെന്നും കോടതി നിരീക്ഷിച്ചു.

09:40 AM (IST) Nov 30

സീനിയർ ​ഗവൺമെന്റ് പ്ലീഡറെ പുറത്താക്കി

പീഡന കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡ‍ര്‍ പി ജി മനുവിനെ പുറത്താക്കി. ഇദ്ദേഹത്തില്‍ നിന്നും അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു. യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തത്. 

09:39 AM (IST) Nov 30

ശബരിമലയിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ

ശബരിമലയിൽ അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സുരക്ഷ കൂട്ടി പൊലീസ്. കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ തിക്കും തിരക്കും ഒഴിവാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. പൊലീസും വിവിധ സേനാംഗങ്ങളും ഉൾപ്പടെ ആയിരത്തിയഞ്ഞൂറോളം സുരക്ഷാ ജീവനക്കാരണ് സന്നിധാനത്തുള്ളത്.

08:44 AM (IST) Nov 30

കൊവിഡ് കേസുകളിൽ നേരിയ വർധന

സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ നേരിയ വർധനയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പിന്റെ പൊതു നിർദ്ദേശം. കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ പരിശോധന ഉറപ്പാക്കണം എന്നാണ് നിർദ്ദേശം. കഴിഞ്ഞ മാസത്തേക്കാൾ നേരിയ വർധനയാണ് പ്രതിദിന കേസുകളിൽ ഈ മാസം റിപ്പോർട്ട് ചെയ്തത്. 20 മുതൽ 30 വരെ കൊവിഡ് കേസുകളാണ് ഈ ദിവസങ്ങളിൽ റിപോർട്ട് ചെയ്തത്.

08:12 AM (IST) Nov 30

കണ്ണൂര്‍ സര്‍വകലാശാല വിസി പുനർനിയമനം

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. രാവിലെ പത്തരയ്ക്കാണ് വിധി പ്രസ്താവം. 

08:10 AM (IST) Nov 30

3 ദിവസങ്ങൾക്ക് മുമ്പും കാർ പ്രദേശത്ത്

കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ്. 
കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിന്റെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ചതായി പൊലീസ് വ്യക്തമാക്കി. 24ാം തീയതിയിലെ ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്.

07:38 AM (IST) Nov 30

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്

കൊല്ലം ഓയൂരിൽ നിന്നും 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ കേരളം വിടാൻ സാധ്യതയില്ലെന്നും പ്രതികളെ പൊലീസ് ഉടൻ പിടികൂടുമെന്നും മന്ത്രി പി.രാജീവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു. 

07:38 AM (IST) Nov 30

സിപിഐ നിർണായക നേതൃയോ​ഗം ഇന്ന്

സിപിഐയുടെ നിർണ്ണായക നേതൃയോഗം ഇന്ന്. അനാരോഗ്യത്തെ തുടർന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി നൽകണമെന്ന കാനം രാജേന്ദ്രന്റെ ആവശ്യത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് തുടർ തീരുമാനം എടുക്കും. കാനത്തിന് പകരം പാർട്ടിയെ നയിക്കാൻ ആരെത്തും എന്നതിലാണ് എക്സിക്യൂട്ടിവ് യോഗത്തിന്റെ ആകാംക്ഷ അത്രയും.

06:45 AM (IST) Nov 30

തലസ്ഥാനത്ത് നിന്നും കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി

തലസ്ഥാനത്ത് നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. തിരുവനന്തപുരം വട്ടപ്പാറയിൽ നിന്നാണ് ഇന്നലെ 3 വിദ്യാർത്ഥികളെ കാണാതായത്. കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.