വാടക ഗർഭധാരണത്തിന് അനുമതി നൽകുന്നതിനുളള പ്രായപരിധി, വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന അമ്മയുടെയും ജനിക്കാനിരിക്കുന്ന കുട്ടിയുടെയും ആരോഗ്യവും ക്ഷേമവും കണക്കിലെടുത്തുള്ളതാണെന്നും അത് ഭരണഘടനാ വിരുദ്ധമല്ലെന്നും കേരള ഹൈക്കോടതി
കൊച്ചി: വാടക ഗർഭധാരണത്തിന് അനുമതി നൽകുന്നതിനുളള പ്രായപരിധി, വാടക ഗർഭധാരണത്തിന് തയ്യാറാകുന്ന അമ്മയുടെയും ജനിക്കാനിരിക്കുന്ന കുട്ടിയുടെയും ആരോഗ്യവും ക്ഷേമവും കണക്കിലെടുത്തുള്ളതാണെന്നും അത് ഭരണഘടനാ വിരുദ്ധമല്ലെന്നും കേരള ഹൈക്കോടതി. വാടക ഗർഭധാരണത്തിന് ഭർത്താവിന്‍റെ ഉയർന്ന പ്രായ പരിധി 55 ആയും ഭാര്യയുടേത് 50 ആയും നിശ്ചയിച്ച വ്യവസ്ഥ ചോദ്യം ചെയ്ത ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം ബി സ്നേഹലത ഇക്കാര്യം വ്യക്തമാക്കിയത്. ഹർജിക്കാരുടെ കാര്യത്തിൽ ഭർത്താവിന്‍റെ പ്രായം 57 ആയിരുന്നതിനാൽ വാടക ഗർഭധാരണത്തിന് അനുമതി ലഭിച്ചിരുന്നില്ല.
ഇതിനെ തുടർന്നാണ് 2021ലെ വാടക ഗർഭധാരണ നിയന്ത്രണ നിയമത്തിലെ പ്രായ പരിധി വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഹർജി നൽകിയത്. നിയമ പ്രകാരം ഭർത്താവിന് 26 മുതൽ 55 വയസ് വരെയും ഭാര്യയ്ക്ക് 23 മുതൽ 50 വയസ് വരെയുമാണ് പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്. സുരക്ഷിത ഗർഭധാരണവും കുട്ടിയുടെ സുരക്ഷിത ജനനവും ഉറപ്പാക്കുന്നതിനായാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.



