എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപരാതി ചമച്ച കേസിൽ സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു
കേസിൽ എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതികയാണ്. കേസുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്
കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഈ മാസം 22 വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. എയർ ഇന്ത്യാ ജീവനക്കാരനായ സിബു എൽഎസ്സിനെതിരെ വ്യാജപരാതികൾ ചമച്ച കേസിലാണ് നടപടി. കസ്റ്റംസ് കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയെ കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്തത്. ഇന്ന് ഓൺലൈൻ വഴിയാണ് സ്വപ്നയെ കോടതിയിൽ ഹാജരാക്കിയത്. തിരുവനന്തപുരം ജെഎഫ്സിഎം കോടതിയാണ് ക്രൈം ബ്രാഞ്ച് അപേക്ഷ പ്രകാരം കസ്റ്റഡിയിൽ വിട്ടത്. എയർ ഇന്ത്യാ സാറ്റ്സിൽ എച്ച്ആർ മാനേജർ ആയിരിക്കെയാണ് സ്വപ്ന സിബുവിനെതിരെ വ്യാജപരാതികൾ ചമച്ചത്.
കേസിൽ എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതികയാണ്. കേസുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. എയർഇന്ത്യാ ഉദ്യോഗസ്ഥരെയും കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ അറസ്റ്റിന് പിന്നാലെ ഈ കേസും വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് സംസാരിച്ചതിന് എൽഎസ് സിബുവിനെതിരെ എയർ ഇന്ത്യ നടപടിയെടുത്തിരുന്നു. എയര്‍ ഇന്ത്യാ സാറ്റ്സ് ജീവനക്കാരിയായിരിക്കെയാണ് സ്വപ്ന സുരേഷ് എൽഎസ് സിബുവിനെതിരെ ഗൂഢാലോചന നടത്തി വ്യാജ പരാതി നൽകിയത്.
സ്വർണക്കളളക്കടത്തുകേസിൽ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലിൽ കഴിയുകയാണ് സ്വപ്ന സുരേഷിന്റെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത് ഇവരുടെ അമ്മ കത്തയച്ചിരുന്നു. സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കത്ത് നൽകിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജയിലിൽ സ്വപ്ന രോഗബാധിതയാകാൻ സാധ്യതയുണ്ടെന്ന് കത്തിൽ പറയുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉളളതിനാൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം. കത്തിന്‍റെ അടിസ്ഥാനത്തിൽ കോഫോ പോസ വിംങ് ജയിൽ അധികൃതർക്ക് കത്തയച്ചു.