കുളത്തിന്‍റെ നവീകരണ പ്രവർത്തികൾ പൂർത്തിയായില്ല; നീന്തൽ താരങ്ങൾ പ്രതിസന്ധിയിൽ
ഈ ഓണക്കാലത്ത് നീന്തൽ കുളം പ്രവർത്തനസജ്ജമാകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ, പണി പൂർത്തിയാകാത്തതിനാൽ പരീശീലനത്തിനായി മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നീന്തൽ താരങ്ങൾ.
ആലപ്പുഴ: ഒന്നരക്കോടിയിലധികം രൂപ മുടക്കി നിർമ്മാണം ആരംഭിച്ച ആലപ്പുഴയിലെ രാജാകേശവദാസ് നീന്തൽ കുളത്തിന്‍റെ നവീകരണം പാതിവഴിയിൽ നിലച്ചു. ദേശീയനിലവാരത്തിലേക്ക് ഉയർത്തുമെന്ന പ്രഖ്യാപനത്തോടെയാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ നവീകരണ ജോലികൾ തുടങ്ങിയത്.
2015-ലെ ദേശീയ ഗെയിസിനോട് അനുബന്ധിച്ചാണ് രാജാകേശവദാസ് നീന്തൽ കുളത്തിന്‍റെ നവീകരണം സംസ്ഥാന സ്പോർട്സ് കൗൺസിൽ തുടങ്ങിയത്. ഈ ഓണക്കാലത്ത് നീന്തൽ കുളം പ്രവർത്തനസജ്ജമാകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ, പണി പൂർത്തിയാകാത്തതിനാൽ പരീശീലനത്തിനായി മറ്റ് ജില്ലകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നീന്തൽ താരങ്ങൾ.
നിർമാണ പ്രവർത്തനങ്ങളിൽ വന്ന അപാകതയാണ് നവീകരണം തടസ്സപെടാൻ കാരണമായത്. കുറവുകൾ പരിഹരിച്ച് നീന്തൽ കുളം യാഥാർത്ഥ്യമാകാൻ അരക്കോടിയോളം രൂപ ആവശ്യമാണ്. ഈ തുക ധനകാര്യ വകുപ്പിനോട് സംസ്ഥാന സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇനിയും അനുവദിച്ചിട്ടില്ല. പണം ലഭിച്ചാൽ നവീകരണം എത്രയും വേഗം പൂർത്തിയാക്കി നീന്തൽ കുളം തുറന്നുകൊടുക്കുമെന്നാണ് സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ പറയുന്നത്.