ഭൂമി ഇടപാട്; ആലഞ്ചേരിക്കെതിരായ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സഭ
ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍ക്കുന്നവരാണ് കേസിന് പിന്നിലെന്നും സഭാ വക്താവ്.
കൊച്ചി: മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സീറോ മലബാര്‍ സഭ. ജോര്‍ജ്ജ് ആലഞ്ചേരിയെ എതിര്‍ക്കുന്നവരാണ് കേസിന് പിന്നിലെന്നും സഭാ വക്താവ്.
അതിരൂപതയുടെ കടം വീട്ടാൻ ഭാരത് മാതാ കോളേജിന് സമീപത്തെ 60 സെന്‍റ് ഭൂമി വിൽപ്പന നടത്തിയതിൽ ക്രമക്കേടുണ്ടായെന്നും സഭയുടെ വിവിധ സമിതികളിൽ ആലോചിക്കാതെയാണ് വിൽപ്പനയെന്നും നിരീക്ഷിച്ചായിരുന്നു നേരത്തെ കർദ്ദിനാൾ മാർ ജോര്‍ജ്ജ് ആലഞ്ചേരി, സാമ്പത്തിക ചുമതല വഹിച്ച ഫാദർ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർക്കെതിരെ തൃക്കാക്കര മജിസ്ട്രേറ്റ് കോടതി കേസ് എടുത്ത് വിചാരണ നേരിടാൻ ആവശ്യപ്പെട്ടത്.
പെരുമ്പാവൂർ സ്വദേശി ജോഷി വർഗീസ് നൽകിയ ഹർജിയിലായിരുന്നു നടപടി. ഈ ഉത്തരവ് നിയമപരമല്ലെന്നും പുനപരിശോധിക്കണമെന്നുമാവശ്യപ്പെട്ടാണ് കർദ്ദിനാൾ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്. എന്നാൽ കർദ്ദിനാളിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.