കുർബാന തർക്കമടക്കമുള്ള വിഷയങ്ങളിൽ മാർ ജോസഫ് പാംപ്ലാനി വൈദികരുമായി നടത്തിയ ചർച്ചയിൽ സമവായത്തിൻ്റെ സൂചന

കൊച്ചി: സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭിന്നതയിൽ സമവായത്തിന് വഴിയൊരുങ്ങുന്നു. തങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മാർ ജോസഫ് പാംപ്ലാനി ഉറപ്പുനൽകിയെന്ന് വൈദികർ പറഞ്ഞു. ഇന്ന് ചർച്ചയ്ക്ക് ശേഷമാണ് പ്രതികരണം.

ഇന്നലെ നടത്താനിരുന്ന സമവായ ചർച്ച ഇന്നേക്ക് മാറ്റി വെച്ചിരുന്നു. കുർബാന തർക്കമടക്കമുള്ള വിഷയങ്ങളിലാണ് മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയായ മാർ ജോസഫ് പാംപ്ലാനി വൈദികരുമായി ചർച്ച നടത്തിയത്. എറണാകുളം ബിഷപ്പ് ഹൗസിലാണ് പ്രതിഷേധം ഉയർത്തിയ 21 വൈദികരുമായി മാർ ജോസഫ് പാംപ്ലാനി ചർച്ച നടത്തിയത്.

എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ചർച്ചകൾ നേരത്തെ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള സമവായ ചർച്ചകൾ തുടങ്ങിയത്. പ്രതിഷേധം അറിയിക്കുന്ന വിശ്വാസികളും വൈദികരും പാംപ്ലാനിയുടെ നിയമനത്തെ സ്വാഗതം ചെയ്തിരുന്നു.

YouTube video player