'കത്തീഡ്രൽ ബസിലിക്കയുടെ പരിസരം സമരവേദിയാക്കുന്നതും സഭാപരമായ അച്ചടക്കത്തിന്റെ സകല അതിർവരമ്പുകളും ലംഘിച്ചതുമായ ഇത്തരം സമരമാർഗത്തിലൂടെ സഭയെ മുഴുവനുമാണ് അപമാനിതയാക്കിയത്'.
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ച്ബിഷപ് സിറിൽ വാസിൽ പിതാവിനെതിരെയുണ്ടായ പ്രതിഷേധ പ്രകടനങ്ങൾ അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് സിറോ മലബാർസഭ അറിയിച്ചു. പൊന്തിഫിക്കൽ ഡെലഗേറ്റിനെ ആവശ്യപ്പെട്ടവർ തന്നെ അദ്ദേഹത്തെ തടയുന്നതും പ്രതിഷേധസമരങ്ങൾ നടത്തുന്നതും തീർത്തും അപലപനീയമാണ്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഘർഷ സാഹചര്യം സൃഷ്ടിക്കുകയും ചെയ്തത് നീതികരിക്കാനാവാത്തതും ക്രൈസ്തവവിരുദ്ധവുമായ രീതികളാണെന്നും സിറോ മലബാർ സഭ വക്താവ് വാർത്താകുറിപ്പിൽ അറിയിച്ചു.
ക്രൈസ്തവരുടെ സംസ്കാരത്തിന് നിരക്കാത്ത ഇത്തരം പ്രതിഷേധങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറേണ്ടതാണ്. കത്തീഡ്രൽ ബസിലിക്കയുടെ പരിസരം സമരവേദിയാക്കുന്നതും സഭാപരമായ അച്ചടക്കത്തിന്റെ സകല അതിർവരമ്പുകളും ലംഘിച്ചതുമായ ഇത്തരം സമരമാർഗത്തിലൂടെ സഭയെ മുഴുവനുമാണ് അപമാനിതയാക്കിയത്. പൊന്തിഫിക്കൽ ഡെലഗേറ്റിനോടുള്ള അനാദരവും എതിർപ്പും പരിശുദ്ധ പിതാവിനോടുള്ള അനുസരണക്കേടും അവഗണനയുമാണെന്നും അത്യന്തം നീചവും നിന്ദ്യവുമായ പദപ്രയോഗങ്ങളിലൂടെ അവഹേളിക്കുമ്പോഴും കുർബാനയും കയ്യിൽ പിടിച്ച് പ്രാർത്ഥനാപൂർവം എതിർപ്പുകളെ നേരിട്ട പൊന്തിഫിക്കൽ ഡെലഗേറ്റ് ഉദാത്തമായ ക്രൈസ്തവ സാക്ഷ്യമാണെന്നും കുറിപ്പിൽ വ്യക്തമാക്കി. അനാദരവ് കാണിച്ചവർ ക്ഷമാപണം നടത്തുകയും തെറ്റുകൾ തിരിച്ചറിഞ്ഞ് സഭയോട് ചേർന്ന് നിൽക്കാൻ ശ്രമിക്കണമെന്നും അറിയിച്ചു.
Read More... വൈദ്യുതി നിരക്ക് വർധന ഉടനുണ്ടായേക്കും, ഡാമുകളിൽ വെള്ളമില്ല, പണം കൊടുത്ത് വൈദ്യുതി വാങ്ങുകയാണെന്നും മന്ത്രി
ഇത്തരം സമര ആഭാസങ്ങൾക്ക് നേതൃത്വം നൽകുന്നവരുടെ സ്ഥാപിത താൽപര്യങ്ങളും സഭയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢ പദ്ധതികളും വിശ്വാസിസമൂഹം മനസ്സിലാക്കുകയും പിന്മാറുകയും ചെയ്യണമെന്നും ഇത്തരം സമരങ്ങൾക്ക് ഇറങ്ങുന്ന വൈദികരും അൽമായരും സഭാപരമായ അച്ചടക്കം പാലിണമെന്നും സഭ അഭ്യർഥിച്ചു.
