മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസ്: കേരള പൊലീസ് യോഗിയുടെ പൊലീസിനോട് മത്സരിക്കുന്നെന്ന് ടി ആസഫ് അലി
ഇന്ത്യൻ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയ, സാമാന്യ ബുദ്ധിയുള്ള പൊലീസുകാരൻ കീറിക്കളയുന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: ടിപി സെൻകുമാറിന്റെ പരാതിയിൽ മാധ്യമപ്രവർത്തകർക്കെതിരെ ചുമത്തിയ കള്ളക്കേസിൽ പൊലീസ് സമ്മർദ്ദത്തിൽ. ഇത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് സംഭവിച്ച ഗുരുതര വീഴ്ചയാണെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ ടി ആസിഫ് അലി കുറ്റപ്പെടുത്തി. കേരളത്തിലെ പൊലീസ് ഉത്തർപ്രദേശിലെ യോഗിയുടെ പൊലീസിനോട് മത്സരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
കേസിൽ പ്രതിസ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാർ ചെയ്ത തെറ്റെന്താണെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യൻ പീനൽ കോഡ് ഒരു തവണ വായിച്ച് നോക്കിയ, സാമാന്യ ബുദ്ധിയുള്ള പൊലീസുകാരൻ കീറിക്കളയുന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിൽ നടന്നതെന്താണെന്ന് വീഡിയോ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബിൽ വച്ച് സെൻകുമാർ അപമാനിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകൻ കടവിൽ റഷീദിനും, ഏഷ്യാനെറ്റ് ന്യൂസ് കോ-ഓർഡിനേറ്റിംഗ് എഡിറ്റർ പി ജി സുരേഷ് കുമാറിനുമെതിരെ പൊലീസെടുത്ത കള്ളക്കേസാണ് വിവാദമാകുന്നത്. കഴിഞ്ഞ മാസം 16ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സുഭാഷ് വാസുവിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിനിടെ ചോദ്യം ചോദിച്ചപ്പോഴാണ് കടവിൽ റഷീദിനെ സെൻകുമാർ അപമാനിച്ചത്. തുടർന്ന് സെൻകുമാറിനൊപ്പമെത്തിയവർ റഷീനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കടവിൽ റഷീദ് പരാതി നൽകിയ ശേഷം നാലു ദിവസം പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് കോടതി നിർദ്ദേശ പ്രകാരം സെൻകുമാറിനെതിരെ കൻറോണ്‍മെൻറ് പൊലീസ് കേസെടുത്തു.
പിന്നാലെ എതിർപരാതിയുമായി സെൻകുമാറും രംഗത്തെത്തി. പ്രസ് ക്ലബ്ബ് സംഭവത്തെ അപലപിച്ച് പത്രപ്രവർത്തകയൂണിയന്റെ വാട്സ് അപ് ഗ്രൂപ്പിൽ പി ജി സുരേഷ് കുമാർ എഴുതിയ അഭിപ്രായം ഗൂഢാലോചനയാണെന്നായിരുന്നു സെൻകുമാറിന്‍റെ പരാതി. സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരന്വേഷണവും നടത്താതെ പി ജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തത്.