പ്രമുഖ കഥാകൃത്ത് ടി. പത്മനാഭൻ സർക്കാർ ഉത്തരവുകളിൽ മന്ത്രിമാരുടെ പേരിനൊപ്പം 'ബഹുമാനപ്പെട്ട' എന്ന് ചേർക്കണമെന്ന നിർദേശത്തെ രൂക്ഷമായി പരിഹസിച്ചു.  'ബഹുമാനമില്ലെങ്കിലും ഞാൻ മന്ത്രിയെ 'ബഹു' മന്ത്രി എന്ന് വിളിക്കുന്നു' എന്ന് ടി പത്മനാഭൻ 

തിരുവനന്തപുരം : സർക്കാർ ഉത്തരവുകളിൽ മന്ത്രിമാരുടെ പേരിനൊപ്പം 'ബഹുമാനപ്പെട്ട' എന്ന് ചേർക്കണമെന്ന നിർദേശത്തെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും പ്രമുഖ കഥാകൃത്ത് ടി. പത്മനാഭൻ. മന്ത്രിയെ 'ബഹു' എന്ന് അഭിസംബോധന ചെയ്തില്ലെങ്കിൽ പോലീസ് പിടിക്കും. പൊലീസ് പിടിച്ചാൽ മർദിക്കുകയും ചെയ്യുമെന്ന അവസ്ഥയാണുള്ളതെന്നും, അതുകൊണ്ട് ബഹുമാനമില്ലെങ്കിലും താൻ മന്ത്രിയെ 'ബഹു' എന്ന് വിളിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

ഇതോടൊപ്പം എലപ്പുള്ളിയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ബ്രൂവറി പദ്ധതിയിൽനിന്ന് സർക്കാർ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തിയ ഒരു കമ്പനിക്കാണ് ബ്രൂവറി നടത്താൻ സർക്കാർ അനുമതി നൽകിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രൂവറി സ്ഥാപിച്ചാൽ മറ്റ് ആവശ്യങ്ങൾക്കായി വെള്ളം കിട്ടാതെ വരും. "മറ്റേ കുടിക്ക് വെള്ളം കിട്ടുമെങ്കിലും മനുഷ്യന് കുടിക്കാൻ വെള്ളം കിട്ടില്ല" എന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ചില നയങ്ങൾക്കെതിരെ നേരത്തെയും ശക്തമായ ഭാഷയിൽ പ്രതികരിച്ചിട്ടുള്ള ടി പത്മനാഭന്റെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിലും ചർച്ചയാകുകയാണ്.

ഇനി 'ബഹു' എന്ന് അഭിസംബോധന ചെയ്യണം, സർക്കാർ ഉത്തരവ് 

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി 'ബഹു' എന്ന് അഭിസംബോധന ചെയ്യണം. പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇതുസംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയത്. ഭരണഘടന പദവികളിലെ അഭിസംബോധനകളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്ന കാലത്താണ് കേരള സർക്കാരിന്റെ ഈ നീക്കം. ​സർക്കാർ സേവനങ്ങളിൽ പരാതി നൽകുന്ന സാധാരണക്കാർക്ക് പോലും ഇനി ബഹുമാനാർത്ഥം മന്ത്രിമാരുടെ പേരിന് മുൻപ് 'ബഹു' എന്ന് ചേർക്കണം. മന്ത്രിമാർക്ക് ലഭിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ പോലും ഈ നിർദ്ദേശം പാലിക്കണമെന്ന് ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ സർക്കുലറിൽ വ്യക്തമാക്കുന്നു. 

അണ്ടർ സെക്രട്ടറിയാണ് സർക്കുലറിൽ ഒപ്പുവെച്ചിരിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകൾക്കും, ജില്ലാ കളക്ടർമാർക്കും, ഓഫീസ് മേധാവികൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ​ഭരണഘടനയുടെ ആർട്ടിക്കിൾ 18-ന് വിരുദ്ധമോ? ​സൈനിക, അക്കാദമിക് പദവികൾ ഒഴികെയുള്ള എല്ലാ സ്ഥാനപ്പേരുകളും നിരോധിക്കുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 18-ന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് വിമർശനം. നേതാക്കൾ ബഹുമാനം നേടേണ്ടത് അവരുടെ സേവനത്തിലൂടെയാണെന്ന് ഭരണഘടനാ ശില്പികൾ വിഭാവനം ചെയ്തിരുന്നു. എന്നാൽ, പരാതികളിൽ പോലും ബഹുമാനം നിർബന്ധമാക്കുന്നതിലൂടെ സർക്കാർ ഒരുതരം പിന്തിരിപ്പൻ നയമാണ് സ്വീകരിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ​മറ്റ് സംസ്ഥാനങ്ങളിൽ സംഭവിക്കുന്നത് ഇതിന് വിപരീതം ​രാജ്യത്തെ പല ഹൈക്കോടതികളും 'Your Lordship' പോലുള്ള കൊളോണിയൽ കാലഘട്ടത്തിലെ ബഹുമതികൾ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. മദ്രാസ് ഹൈക്കോടതി ജഡ്ജി കെ. ചന്ദ്രു 2009-ൽ തന്നെ ഈ പ്രയോഗം ഒഴിവാക്കിയിരുന്നു. 2016-ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യയും 'സർ' എന്ന അഭിസംബോധന മതിയെന്ന് തീരുമാനിച്ചു. എന്നാൽ, കേരളം ഈ മാറ്റങ്ങൾക്ക് വിപരീത ദിശയിൽ സഞ്ചരിക്കുന്നതായി മുതിർന്ന ഉദ്യോഗസ്ഥർ അഭിപ്രായപ്പെടുന്നു. ഇത് പരിഷ്കരണത്തിന് വിപരീതമായ നീക്കമാണെന്നും, പരാതികൾ പരിഹരിക്കുന്നതിന് പകരം മന്ത്രിമാരുടെ പദവിക്ക് പ്രാധാന്യം നൽകുന്നതാണെന്നും അവർ കുറ്റപ്പെടുത്തുന്നു.