മുഖ്യമന്ത്രിയും കോടിയേരിയും എകെജി സെന്‍ററില്‍,സെക്രട്ടേറിയേറ്റ് യോഗം നിര്‍ണായകം, വൈകിട്ട് മന്ത്രിസഭായോഗം

തിരുവനന്തപുരം: മലപ്പള്ളിയിൽ പാർട്ടി യോഗത്തിൽ ഭരണഘടനയ്ക്ക് എതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ വിവാദ പരാമര്‍ശത്തിലും മന്ത്രിയുടെ രാജി ആവശ്യത്തിലും തലസ്ഥാനത്ത് നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സിപിഎമ്മിന്‍റെ അവയിലബള്‍ സെക്രട്ടറിയേറ്റ് എകെജി സെന്‍ററില്‍ ചേരുകയാണ്. മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും യോഗത്തില്‍ പങ്കെടുക്കുന്നു. മന്ത്രിക്ക് പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുമോ, ഇല്ലയോ എന്ന കാര്യത്തില്‍ ഈ യോഗത്തിനു ശേഷം വ്യക്തതയുണ്ടാകും.

ഇന്ന് വൈകിട്ട് മന്ത്രിസഭായോഗവും ചേരുന്നുണ്ട്. ഇതോടൊപ്പം സര്‍ക്കാര്‍ നിയമവിദഗ്ധരുമായും ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സജി ചെറിയാനെതിരെ കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ശക്തമാണ്. എജി അടക്കം ഉള്ളവരുമായി സര്‍ക്കാര്‍ സ്ഥിതി ചർച്ച ചെയ്യുന്നുണ്ട്.

സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരം, കോടതിയിലെത്തിയാൽ തിരിച്ചടിക്ക് സാധ്യത: സിപിഐ വിലയിരുത്തൽ
സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം അനുചിതമെന്ന് വിലയിരുത്തി ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ. ഈ വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെക്കിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി.

സജി ചെറിയാന്റെ ഭരണഘടന അധിക്ഷേപം; സിപിഎം നിലപാട് നിർണായകം| Saji Cheriyan's Controversy

വിവാദത്തിൽ മുഖ്യമന്ത്രിയെ സമ്മർദ്ദത്തിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി ഭരണഘടന മൂല്യം ഉയർത്തിപിടിക്കുമെന്നാണ് വിശ്വാസം. മന്ത്രി മാപ്പ് പറഞ്ഞതായി താൻ അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞു. ഭരണഘടനാ പ്രകാരമുളള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാർ അധികാരത്തിലേറുന്നതെന്നും ഗവർണർ ഓർമ്മിപ്പിച്ചു.

അതിനിടെ മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ താൻ ഭരണഘടനയെയല്ല വിമർശിച്ചതെന്ന് ആവർത്തിക്കുകയാണ് മന്ത്രി സജി ചെറിയാൻ. ഭരണകൂടത്തെയാണ് താൻ വിമർശിച്ചത്. മന്ത്രി മാത്രമല്ലെന്നും താൻ രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് എതിരെ പറഞ്ഞിട്ടില്ല. കുട്ടനാടൻ ഭാഷയിലെ പ്രയോഗമാണ് നടത്തിയത്. ഈ വിവാദത്തിൽ രാജി വെക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭരണഘടനക്കെതിരായായിരുന്നു മന്ത്രി സജി ചെറിയാന്റെ വിമർശനം. ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയെന്നാണ് വിമര്‍ശനം. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. കൂട്ടത്തിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതി വച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മല്ലപ്പള്ളിയിൽ ഞായറാഴ്ച സി പി എം പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമർശം.

ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന്റെ രാജിയിൽ കുറഞ്ഞൊരു വിട്ടുവീഴ്ചക്കുമില്ലെന്ന് ഉറപ്പിച്ച് പ്രതിപക്ഷം പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. നിയമസഭയ്ക്കക് അകത്തും പുറത്തും വിഷയം ആളിക്കത്തിക്കാനാണ് പ്രതിപക്ഷ നീക്കം. യൂത്ത് കോൺഗ്രസ് രാഷ്ട്രപതിക്കും ഗവർണർക്കും പരാതി നൽകി. ബിജെപി ഗവർണറെ നേരിട്ട് കണ്ട് പരാതി അറിയിച്ചു.


രാജിവച്ചില്ലെങ്കിൽ നിയമനടപടി, നാടകം കളിച്ച് നിന്നാൽഎംഎൽഎ സ്ഥാനവും പോകും; കെ.മുരളീധരൻ