അരിക്കൊമ്പൻ ചരിഞ്ഞെന്ന് പ്രചാരണം; അപ്പർ കോതയാർ വനമേഖലയിലുള്ള ആന ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ്
അപ്പർ കോതയാർ വനമേഖലയിലുള്ള ആന ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. മറിച്ചുള്ള പ്രചാരണം ദുരുദ്ദേശപരമെന്നും വനംവകുപ്പ് വിശദീകരിച്ചു.
![Tamil Nadu Forest Department says wild elephant arikomban not dead it is fake news nbu Tamil Nadu Forest Department says wild elephant arikomban not dead it is fake news nbu](https://static-ai.asianetnews.com/images/01h32w5c4wekwpy0z72qwp2es8/arikomban_363x203xt.jpg)
ചെന്നൈ: ഇടുക്കി ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ കാട്ടാന അരിക്കൊമ്പൻ ചരിഞ്ഞെന്ന പ്രചാരണം തള്ളി തമിഴ്നാട് വനം വകുപ്പ്. അപ്പർ കോതയാർ വനമേഖലയിലുള്ള ആന ആരോഗ്യവാനാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. മറിച്ചുള്ള പ്രചാരണം ദുരുദ്ദേശപരമെന്നും വനംവകുപ്പ് വിശദീകരിച്ചു.
അരിക്കൊമ്പനെ കുങ്കിയാന ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്നാട് പി സി സി എഫ് ശ്രീനിവാസ് ആർ റെഡ്‌ഡി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അപ്പർ കോതയാർ വന മേഖലയിൽ തുറന്നുവിട്ട ആനയെ വീണ്ടും പിടികൂടുന്നതിനോട് താത്പര്യമില്ല. അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ ആണെന്നും ശ്രീനിവാസ് റെഡ്‌ഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോൾ ചരിഞ്ഞ തണ്ണീർക്കൊമ്പന്‍റെ ശരീരത്തിൽ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകൾ ഉണ്ടെന്ന് വനം വകുപ്പ് വെളിപ്പെടുത്തി.