താനൂർ കൊലപാതകത്തിൽ പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് പി കെ ഫിറോസ്
മുസ്ലിം ലീഗിനെ ലക്ഷ്യം വച്ച് മലപ്പുറത്തെ കലാപഭൂമിയാക്കാനാമ് ശ്രമമെന്ന് പികെ ഫിറോസ്
പാർട്ടി നേരിട്ട് ആണോ ജയരാജനെ റിക്രൂട്ട് ചെയ്തതെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും പികെ ഫിറോസ്
താനൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ ഇസ്‌ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാവ് പി ജയരാജന്റെ പങ്ക് അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ഒക്ടോബർ 11 ന് പി ജയരാജൻ അഞ്ചുടിയിലെ എത്തിയിരുന്നുവെന്നും ഇവിടെ ഒരു വീട്ടിൽ യോഗം ചേർന്നിരുന്നുവെന്നും പികെ ഫിറോസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
"ഇസ്ഹാക്കിനെ കൊലപ്പെടുത്തിയ പ്രതികളും പി ജയരാജൻ പങ്കെടുത്ത യോഗത്തിലുണ്ടായിരുന്നു. പാർട്ടി ജയരാജനെ ഇങ്ങോട്ട് കൊണ്ട് വന്നു കൊലപാതകത്തിന് പദ്ധതി ഇട്ടോ എന്ന് സംശയമുണ്ട്. തെളിവുകൾ അതാണ് വ്യക്തമാക്കുന്നത്. ഇതിന്റെ ഫോട്ടോകൾ കൈവശം ഉണ്ട്. അഞ്ചുടിയിലുള്ള ആളുകൾ മാത്രമാണോ എന്ന് ഉറപ്പിക്കാൻ ആയിട്ടില്ല," എന്നും പികെ ഫിറോസ് പറഞ്ഞു.
"പി ജയരാജൻ വന്നത് പ്രതികൾക്ക് ആത്മ ധൈര്യം നൽകാനാണോ എന്ന് സംശയം ഉണ്ട്. വിശദമായ അന്വേഷണം വേണം. മലപ്പുറത്തെ കലാപ ഭൂമി ആക്കാനാണ് ശ്രമം. അതുവഴി ലീഗിനെ ആണ് ലക്ഷ്യം വെക്കുന്നത്. താനൂരിൽ അബ്ദു റഹ്മാൻ ജയിച്ചതിന് ശേഷം സിപിഎം സംഘർഷങ്ങൾക്ക് നേതൃത്വം നൽകുകയാണ്. പാർട്ടി നേരിട്ട് ആണോ ജയരാജനെ റിക്രൂട്ട് ചെയ്തതെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം," എന്ന് പറഞ്ഞ പികെ ഫിറോസ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
"താനൂരിൽ സിപിഎം വീണ്ടും പ്രകോപനം സൃഷ്‌ടിക്കുകയാണ്. കേസിൽ പി ജയരാജന്റെ പങ്ക് അന്വേഷിക്കണം." മലപ്പുറം ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവർക്ക് താനൂർ കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.