ശശി തരൂരിനും കെ വി തോമസിനും സെമിനാറിന് പങ്കെടുക്കണമങ്കില്‍ ഹൈക്കമാന്‍ഡ് അനുമതി വേണമെന്നും താരീഖ് അന്‍വര്‍ 

ദില്ലി: കോൺഗ്രസ് നേതാക്കളെ സിപിഎം സെമിനാറില്‍ ക്ഷണിച്ച സംഭവത്തില്‍ പ്രതികരണവുമായി താരീഖ് അന്‍വര്‍ (Tariq Anwar). കേരളഘടകത്തെ ബാധിക്കുന്ന വിഷയമെന്നും കെപിസിസി നേതൃത്വവുമായി ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. കേരള നേതാക്കളെ വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കും തീരുമാനമെടുക്കുകയെന്നും ശശി തരൂരിനും കെ വി തോമസിനും സെമിനാറിന് പങ്കെടുക്കണമങ്കില്‍ ഹൈക്കമാന്‍ഡ് അനുമതി വേണമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. പി ടി തോമസിന്‍റെ നിര്യാണത്തോടെ ഒഴിവുവന്ന തൃക്കാക്കരയില്‍ സ്ഥാനാ൪ത്ഥി ചർച്ചകൾക്ക് ബുധനാഴ്ച തുടക്കമാകുമെന്ന് താരിഖ് അൻവര്‍ അറിയിച്ചു. പ്രാദേശിക നേതാക്കളുമായും ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഎം സെമിനാറില്‍ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കാന്‍ പാടല്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.

  • 'സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസും'; വിരമിക്കല്‍ സൂചന നല്‍കി ഗുലാം നബി ആസാദ്

ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നൽകി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് (Ghulam Nabi Azad). സാമൂഹിക സേവനത്തിന് രാഷ്ട്രീയം വേണമെന്ന് നിർബന്ധമില്ലെന്നും എപ്പോൾ വേണമെങ്കിലും തന്‍റെ വിരമിക്കൽ വാർത്ത കേൾക്കാമെന്നും ആസാദ് പറഞ്ഞു. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കിയ പാർട്ടികളിൽ കോൺഗ്രസുമുണ്ടെന്ന വിമര്‍ശനവും ഗുലാം നബി ആസാദ് ഉയര്‍ത്തി. ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള ഭിന്നിപ്പിക്കലിനെതിരെ പൗരസമൂഹം ഒന്നിക്കണമെന്നും ആസാദ് ആവശ്യപ്പെട്ടു. പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗുലാബ് നബി ആസാദ് അടങ്ങുന്ന ഗ്രൂപ്പ് 23 നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് ഗ്രൂപ്പ് 23 ന്റെ വിമര്‍ശനം.