മൂന്നാം തവണയും പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ സസ്പെന്റ് ചെയ്തു
നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു
മലപ്പുറം: പോക്സോ കേസ് പ്രതിയായ അധ്യാപകന് സസ്പെൻഷൻ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അഷ്റഫിനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇത് മൂന്നാം തവണയാണ് വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ ഇയാൾ അറസ്റ്റിലായത്.
നേരത്തെ പരപ്പനങ്ങാടി, കരിപ്പൂർ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ജോലി ചെയ്യുമ്പോഴും ഇയാളെ പോക്സോ കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. 2012ലാണ് പരപ്പനങ്ങാടി പൊലീസ് അഷ്റഫിനെതിരെ കേസെടുത്തത്. ഏഴു വര്‍ഷത്തിനു ശേഷം 2019 ൽ രക്ഷിതാക്കളുടെ പരാതിയില്‍ കരിപ്പൂരിലും ഇയാല്‍ക്കെതിരെ കേസെടുത്തു. ഈ രണ്ട് കേസുകളിലും പ്രതിയായിരിക്കെയാണ് അഷറഫ് താനൂരിലും സമാന കുറ്റകൃത്യത്തിൽ പ്രതിസ്ഥാനത്തെത്തിയത്.
പോക്സോ കേസ് കുറ്റവാളിക്ക് 46 വർഷം തടവും പിഴയും
പോക്സോ കേസ് പ്രതിക്ക് കഠിന തടവും പിഴയും ശിക്ഷ. പാലക്കാട് ചെർപ്പുളശ്ശേരിയിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതിയ്ക്ക് 46 വർഷം കഠിന തടവ് വിധിച്ചത്. ചെർപ്പുളശ്ശേരി എഴുവന്തല സ്വദേശി ആനന്ദനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ സംഖ്യ ഇരയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.