'ഈ വിജയം ഉമ്മൻചാണ്ടി സാറിന് കൂടെ അവകാശപ്പെട്ടത്, അദ്ദേഹത്തെ മറക്കരുത്'; ചരിത്രം ഓര്‍മ്മിപ്പിച്ച് ടി സിദ്ദിഖ്
ആന്ധ്ര വിഭജിക്കുമ്പോൾ കെസിആർ പറഞ്ഞത് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു. എന്നാൽ, കൊടും ചതിയിലൂടെ കെസിആർ അധികാര രാഷ്ട്രീയത്തിലെത്തി.
![Telangana assembly election result 2023 congress victory Dont forget Oommen Chandy sir says T Siddique btb Telangana assembly election result 2023 congress victory Dont forget Oommen Chandy sir says T Siddique btb](https://static-ai.asianetnews.com/images/01hgqcgeejwb3p3874tbn82gyb/oommen-chandy-siddique_363x203xt.jpg)
കോഴിക്കോട്: തെലങ്കാനയിലെ കോൺഗ്രസിന്‍റെ വിജയം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൂടെ അവകാശപ്പെട്ടതാണെന്ന് ടി സിദ്ദിഖ് എംഎല്‍എ. കൊടും ചതിയിലൂടെ സോണിയാജിയെയും കോൺഗ്രസിനെയും വഞ്ചിച്ച് കെ ചന്ദ്രശേഖര റാവു തെലങ്കാന കയ്യിലാക്കിയപ്പോൾ കോൺഗ്രസിന് കടുത്ത നിരാശയുണ്ടായിരുന്നു. ആന്ധ്ര വിഭജിക്കുമ്പോൾ കെസിആർ പറഞ്ഞത് രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തില്ല എന്നായിരുന്നു.
എന്നാൽ, കൊടും ചതിയിലൂടെ കെസിആർ അധികാര രാഷ്ട്രീയത്തിലെത്തി. കോൺഗ്രസിന്‍റെ ആത്മാഭിമാനത്തിനേറ്റ തിരിച്ചടിയായിരുന്നു ഇത്. അവിടെ കോൺഗ്രസ് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിനെ തെലങ്കാന ഏൽപ്പിച്ചു. പാർട്ടിയെ തെലങ്കാനയിൽ തിരിച്ച് കൊണ്ടു വരിക എന്നതായിരുന്നു ലക്ഷ്യമെന്നും സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു. അത്ര എളുപ്പമായിരുന്നില്ല തെലങ്കാനയിൽ കോൺഗ്രസിനെ തിരിച്ച് കൊണ്ട് വരിക എന്നത്. രേവന്ത് റെഡ്ഡിയിലൂടെ കോൺഗ്രസ് തെലങ്കാനയിൽ ശക്തമായി തിരിച്ച് വന്നപ്പോൾ ഉമ്മൻ ചാണ്ടി സാറിനെ മറക്കരുത്.
അദ്ദേഹം പാർട്ടിയെ ഒന്നുമില്ലായ്മയിൽ നിന്ന് റീ ബിൽഡ് ചെയ്യുകയായിരുന്നു. പെട്ടെന്ന് കൊണ്ട് വന്ന മായാജാലമല്ല കോൺഗ്രസിന്റെ തെലങ്കാന വിജയം. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തതിൽ കടുത്ത നിരാശയുള്ളപ്പോഴും തെലങ്കാന ആശ്വാസം നൽകുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം, നാലു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മൂന്നിടങ്ങളില്‍ ബിജെപി ഭരണം ഏറെക്കുറെ ഉറപ്പാക്കിയതിനിടെ വോട്ടിങ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ബിജെപി കുതിപ്പ് തുടരുന്നത്. തെലങ്കാനയില്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം പിടിച്ചെടുക്കാനായത്. ഇതിനിടെയാണ് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഉപേയാഗിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.