നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആളെ പിടികൂടി. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്ത് ആണ് നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയിലായത്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആളെ പിടികൂടി. മാറനല്ലൂർ സ്വദേശി മണിച്ചൻ എന്ന പ്രശാന്ത് ആണ് നെയ്യാറ്റിൻകര പൊലീസിന്‍റെ പിടിയിലായത്. മുള്ളറവിള കല്ലുപാലം ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിലായിരുന്നു കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നത്. വൈകുന്നേരം പൂജാരിയെത്തിയപ്പോഴാണ് കാണിക്കവഞ്ചി തകർത്ത നിലയിൽ കണ്ടെത്തിയത്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോൾ മോഷ്ടാവ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും പൂട്ട് പൊളിച്ച് പണവുമായി മടങ്ങുന്നതും കാണാനായി.
ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെ എത്തിയ മോഷ്ടാവ് സിസിടിവി ശ്രദ്ധിക്കാതെയാണ് ക്ഷേത്രവളപ്പിലേക്ക് കടന്നതെന്നതിനാൽ ദൃശ്യങ്ങളിൽ മുഖം ഉൾപ്പടെ ലഭിച്ചിരുന്നു. നെയ്യാറ്റിൻകര പൊലീസിന് സിസിടിവി ഉൾപ്പടെ ഭാരവാഹികൾ പരാതി നൽകിയതിന് പിന്നാലെയാണ് പെരുമ്പഴുതൂരിൽ നിന്നും പ്രശാന്തനെ പിടികൂടിയത്. ദൃശ്യങ്ങൾ കണ്ടപ്പോഴേ പൊലീസ് മണിച്ചനെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾക്കെതിരെ വേറെയും മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.


