തളിപ്പറമ്പ് മണ്ഡലത്തിൽ മാധ്യമ പ്രവർത്തകരായ രണ്ട് സിപിഎം നേതാക്കളും പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം. അച്ഛൻ ജയിച്ചു കയറിയ മണ്ഡലത്തിൽ അടുത്ത പരീക്ഷണത്തിനിറങ്ങുമോ എംവി നികേഷ് കുമാർ എന്നാണ് ഉറ്റുനോക്കുന്നത്.
കണ്ണൂർ: ഏതൊഴുക്കിലും സിപിഎമ്മിനെ കൈവിടാതെ കാത്ത സീറ്റാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലം. മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 14 തെരഞ്ഞെടുപ്പിൽ പതിമൂന്നും ജയിച്ചത് ഇടതുപക്ഷമായിരുന്നു. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇത്തവണ മത്സരത്തിനില്ലെന്ന് ഉറപ്പായതോടെ മണ്ഡലം നിലനിർത്താൻ മികച്ചൊരു സ്ഥാനാർത്ഥിയെ തേടുകയാണ് സിപിഎം.
തളിപ്പറമ്പ്, എംവി രാഘവനും സികെപി പത്മനാഭനും ഒടുവിൽ എംവി ഗോവിന്ദനും പ്രതിനിധീകരിച്ച മണ്ഡലം, പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇത്തവണ മത്സരത്തിന് ഉണ്ടാകുമോ എന്നതാണ് ചോദ്യം. മാധ്യമ പ്രവർത്തകരായ രണ്ട് സിപിഎം നേതാക്കളും പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം, അച്ഛൻ ജയിച്ചു കയറിയ മണ്ഡലത്തിൽ അടുത്ത പരീക്ഷണത്തിനിറങ്ങുമോ എംവി നികേഷ് കുമാർ, പാർട്ടിയിൽ എംവി ആറിനുണ്ടായിരുന്ന ആഴം നികേഷിനുണ്ടോയെന്നും പിന്നീടുണ്ടായ അകൽച്ച നിലനിൽക്കുന്നുണ്ടോ എന്നതുമാണ് പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നത്. അഴീക്കോട്ടെ തോൽവിയും പാർട്ടിവോട്ടും പ്രധാനഘടകങ്ങളാണ്.
താരമുഖമായി രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിറങ്ങിയാലും അത്ഭുതമില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ബിജു കണ്ടക്കൈ, മുൻ എംഎൽഎ ജെയിംസ് മാത്യുവിന്റെ ഭാര്യയും ജില്ലാ കമ്മിറ്റിയംഗവുമായ എൻ സുകന്യ, എംവി ഗോവിന്ദന്റെ ഭാര്യയും ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്സണുമായ പികെ ശ്യാമള എന്നീ പേരുകളും മണ്ഡലത്തിലുയർന്നു കേൾക്കുന്നുണ്ട്. രണ്ട് മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുമുളള മണ്ഡലത്തിൽ ആറും എൽഡിഎഫിനൊപ്പമാണ്. പ്രതിപക്ഷമില്ലാത്ത ആന്തൂരും എതിരില്ലാതെ ജയിക്കുന്ന മലപ്പട്ടവും കരുത്താണ്. പക്ഷേ പത്തുവർഷത്തിനിടെ വളർച്ച താഴോട്ടെന്നാണ് കണക്ക്. 2016 ൽ നാൽപ്പതിനായിരം ഭൂരിപക്ഷമുണ്ടായിരുന്നെങ്കിൽ 2021 ലത് 20000 ലേക്ക് എത്തി. ഒടുവിൽ കഴിഞ്ഞ തദ്ദേശത്തിൽ 7611 ആണ് മണ്ഡലത്തിലെ എൽഡിഎഫ് ലീഡ്.



