താമരശ്ശേരി ചുരത്തിൽ ഇടിഞ്ഞുവീണ മണ്ണും പാറകളും നീക്കം ചെയ്യുന്ന പ്രവൃത്തി ഇനിയും നീളും. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് പ്രവൃത്തി വൈകുന്നത്. വൈകുന്നേരത്തോടെയെ ഗതാഗതം പുനസ്ഥാപിക്കാനാകുവെന്നാണ് അധികൃതര്‍ പറയുന്നത്

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഇന്നലെ ഇടിഞ്ഞുവീണ മണ്ണും പാറകളും നീക്കുന്ന പ്രവർത്തി തുടരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണ്ണും പാറകളും നീക്കം ചെയ്യുന്നത് ഇനിയും നീളും. ഇതിനാൽ തന്നെ ചുരം വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതും വൈകും. നേരത്തെ ഉച്ചയോടെ ചുരത്തിലെ ഗതാഗതം പുനസ്ഥാപിക്കാമെന്നായിരുന്നു കണക്കുക്കൂട്ടിയിരുന്നത്. എന്നാൽ, വൈകുന്നേരത്തോടെയെ മണ്ണും പാറകളും നീക്കം ചെയ്യുന്നത് പൂര്‍ത്തിയാക്കാനാകുവെന്നാണ് അധികൃത്‍ പറയുന്നത്. പാറയും മണ്ണും നീക്കം ചെയ്തശേഷം സുരക്ഷാ പരിശോധന കൂടി പൂർത്തിയാക്കിയശേഷം മാത്രമായിരിക്കും ഗതാഗതം പുനസ്ഥാപിക്കുകയുള്ളുവെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു

Add Asianetnews as a Preferred SourcegooglePreferred

മണ്ണിടിഞ്ഞ സ്ഥലത്ത് വനംവകുപ്പ് തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. ജിയോളജിസ്റ്റ് ,ദേശീയപാത അതോറിറ്റി അധികൃതരും മലയുടെ മുകളിൽ പരിശോധന നടത്തി.. നിലവിൽ ആംബുലൻസ് പോലുള്ള ആശുപത്രി ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ മാത്രമേ കടത്തിവിടുന്നുള്ളു. ഇന്നലെ വൈകിട്ട് 7. 10 ഓടുകൂടിയാണ് ഒമ്പതാം വളവിലെ വ്യൂ പോയിന്‍റിൽ മണ്ണിടിഞ്ഞുവീണത്. സാവധാനമാണ് മണ്ണിടിച്ചിലുണ്ടായത് എന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നാണ് നിഗമനം.