നിയമസഭ തെരഞ്ഞെടുപ്പ്; പീരുമേട് , മണ്ണാർക്കാട് മണ്ഡലങ്ങളിൽ ജാഗ്രതക്കുറവ് ഉണ്ടായെന്ന് സി പി ഐ
സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എം എൽ എ ഗീതാ ഗോപി പ്രചാരണത്തിൽ സജീവമായില്ലെന്ന് റിപ്പോർട്ടിൽ വിമർശനവും ഉണ്ട്
തിരുവനന്തപുരം: പീരുമേട് , മണ്ണാർക്കാട് മണ്ഡലങ്ങളിൽ പാർട്ടിക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്ന് സി പി ഐ അവലോകന റിപ്പോർട്ട്. സംഘടനാപരമായ വീഴ്ച ഈ മണ്ഡലങ്ങളിൽ ഉണ്ടായെന്നും അവലോകന റിപ്പോർട്ട് പറയുന്നു. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എം എൽ എ ഗീതാ ഗോപി പ്രചാരണത്തിൽ സജീവമായില്ലെന്ന് റിപ്പോർട്ടിൽ വിമർശനവും ഉണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കരുനാഗപള്ളിയിൽ അടക്കം ഉണ്ടായ തോൽവിയിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയാണ് സി പി ഐയുടെ അവലോകന റിപ്പോർട്ടുള്ളത്.
ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ലെന്നും കേരള കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണെന്നും അവലോകന യോഗത്തിൽ പരാമർശമുണ്ടായിരുന്നു . പാല, ചാലക്കുടി, കടത്തുരുത്തി തോൽവികൾ ഉയർത്തിയാണ് സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നത്. വി ഡി സതീശൻ വിജയിച്ച പറവൂറിൽ സിപിഎമ്മിൻ്റെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നുവെന്ന ഗുരുതര പരാമർശവും റിപ്പോർട്ടിലുണ്ട്.
ഹരിപ്പാട് സിപിഎം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും സിപിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിപിഎം മത്സരിച്ച മണ്ഡലങ്ങളിൽ ഘടകക്ഷികളെ സഹകരിപ്പിച്ചില്ലെന്നും വിമർശനമുണ്ട്. ഉദുമയിൽ ആദ്യ റൗണ്ട് സിപിഎം മാത്രം പ്രചാരണം നടത്തിയെന്നും ഘടകകക്ഷികളെ ഉൾപ്പെടുത്തിയില്ലെന്നുമാണ് റിപ്പോർട്ടിലെ പരാമർശം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona