തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലായിരുന്നു ബിനുസോമന്‍. വെണ്ണിക്കുളത്ത് വച്ച് ഇന്ന് രാവിലെയോടാണ് അപകടമുണ്ടായത്.

പത്തനംതിട്ട: വെണ്ണിക്കുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ മണിമലയാറ്റിൽ മുങ്ങിത്താഴ്ന്ന യുവാവ് മരിച്ചു. തുരുത്തിക്കാട് സ്വദേശി ബിനുസോമൻ ആണ് മരിച്ചത്. രാത്രി 8.10 നാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന ബിനു സോമന്‍റെ മരണം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെയാണ് വെണ്ണിക്കുളം പടുതോട് പാലത്തിന് സമീപത്ത് വെച്ച് ബിനു സോമൻ അപകടത്തിൽപ്പെട്ടത്. ഉരുൾപൊട്ടൽ പ്രളയ രക്ഷാപ്രവർത്തനങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനാണ് ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വ്യാപകമായി മോക്‍ഡ്രില്ല് സംഘടിപ്പിച്ചത്.

YouTube video player

എല്ലാ കൊല്ലവും വെള്ളപ്പെക്കത്തിൽ അപകടങ്ങളുണ്ടാവുന്ന പടുതോട് പാലത്തിന് സമീപത്താണ് രാവിലെ ഒൻപത് മണിയോടെ മോക്ഡ്രിൽ തുടങ്ങിയത്. നീന്തൽ അറിയാവുന്ന നാട്ടുകാരുടെ സഹകരണവും ദുരന്ത നിവാരണ അതോരിറ്റി തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിനു സോമനും മറ്റ് മൂന്ന് പേരും പ്രതീകാത്മക അപകട രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

എൻഎഡിആർഎഫ്, അഗ്നിശമന സേന എന്നിവരുടെ നിർദേശ പ്രകാരം വെള്ളത്തിൽ വീണവരെ രക്ഷിക്കുന്ന രീതി പരീക്ഷിക്കുന്നതിനിടയാലാണ് ബിനു അഴത്തിലുള്ള കയത്തിൽ വീണത്. അരമണിക്കൂറോളം വെള്ളത്തിൽ മുങ്ങിതാഴ്‍ന്നെന്നാണ് നാട്ടുകാർ പറയുന്നത്. സമയോജിതമായി രക്ഷപെടുത്തുന്നതിൽ എൻഡിആർഎഫിനും ഫയർഫോഴ്സിനും വീഴ്ച വന്നെന്നും നാട്ടുകാർ ആരോപിക്കുന്നു. മോക്ഡ്രില്ലിന് ഉപയോഗിച്ച ഉപകരണങ്ങളും ബോട്ടുകളും തകരാറിലായിരുന്നെന്നും നാട്ടുകാർക്ക് പരിതിയുണ്ട്. നിലവിൽ തിരുവല്ലയിലെ ആശുപത്രിയിൽ കഴിയുന്ന ബിനുവിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.