ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിലെ നഴ്സിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്
പെൺകുട്ടിയുടെ മറ്റൊരു പ്രണയമാണ് കൊലപാതകത്തിന് കാരണമെന്ന് രതീഷ് പൊലീസിനോട് വെളിപ്പടുത്തി. രതീഷും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായെന്നും അതിനിടെ യുവതിയെ മർദിച്ചപ്പോൾ ബോധരഹിതായെന്നും രതീഷ് പറഞ്ഞു
ആലുപ്പുഴ: ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിലെ നഴ്സിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. പിടിയിലായ പ്രതി രതീഷ് കുറ്റം സമ്മതിച്ചു. പെൺകുട്ടിയുടെ മറ്റൊരു പ്രണയമാണ് കൊലപാതകത്തിന് കാരണമെന്ന് രതീഷ് പൊലീസിനോട് വെളിപ്പടുത്തി. രതീഷും പെൺകുട്ടിയും തമ്മിൽ തർക്കമുണ്ടായെന്നും അതിനിടെ യുവതിയെ മർദിച്ചപ്പോൾ ബോധരഹിതായെന്നും രതീഷ് പറഞ്ഞു. ബോധ രഹിതയായതോടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിയരുന്നുവെന്നും പ്രതി രതീഷ് പറഞ്ഞതായി പൊലീസ് പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം പൂർണമായി സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് വ്യക്തമാക്കി.
കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവർണയുടെയും ഇളയമകൾ ഹരികൃഷ്ണയെ വെള്ളിയാഴ്ചയാണ് സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഹരികൃഷ്ണയുടെ മൂത്ത സഹോദരി നീതുവിന്റെ ഭർത്താവ് കടക്കരപ്പള്ളി പുത്തൻകാട്ടുങ്കൽ രതീഷിലെ കാണാതാവുകയും ചെയ്തു. അന്വേഷണത്തിൽ രതീഷിനെ ചെങ്ങണ്ടയ്ക്ക അടുത്തുള്ള ബന്ധുവീട്ടിൽ നിന്ന് ശനിയാഴ്ച വൈകിട്ടോടെ പിടികൂടി. തുടർന്നുള്ഴ ചോദ്യം ചെയ്യലിലാണ് രതീഷ് കുറ്റം സമ്മതിച്ചത്.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രയിലെ താൽകാലിക നഴ്സായി ജോലി ചെയ്തിരുന്ന ഹരികൃഷ്ണയെ വെള്ളിയാഴ്ച വൈകിട്ട് ആറേ മുക്കാലോടെ രതീഷ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രാത്രി വൈകിയും എത്താതായതോടെ ഹരികൃഷ്ണയെ ഫോണിൽ വിളിച്ചപ്പോൾ വീട്ടിലേക്കുള്ള യാത്രയിലാണെന്ന് ഹരികൃഷ്ണ അറിയിച്ചു. എന്നാൽ പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുക്കാതെയായി. വൈകിയെത്തുന്ന ദിവസങ്ങളിൽ ഹരികൃഷ്ണയെ വീട്ടിലെത്തിക്കാറുള്ള രതീഷിനെ വിളിച്ചപ്പോഴും ഫോണിൽ കിട്ടിയില്ല. തുടർന്ന് വീട്ടുകാർ നേരെ രതീഷിന്റെ വീട്ടിലെത്തി. രതീഷിന്റെ ഭാര്യയും ഹരികൃഷ്ണയുടെ സഹോദരിയുമായ നീതു നൈറ്റ് ഡ്യൂട്ടിയിലായതിനാൽ ബന്ധുക്കൾ പൊലീസിനെ വിവരമറിയിച്ചു. അവരെത്തി വാതിൽ ചവിട്ടത്തുറന്നപ്പോഴാണ് വീടിനുള്ളിൽ തറയിൽ ഹരികൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്