ഇന്ത്യക്ക് അഭിമാനമായി ഐഎൻഎസ് വിക്രാന്ത്; സമുദ്രപ്രതിരോധത്തിൽ ആഗോളശക്തിയാകുകയാണ് ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി
പത്ത് വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്ന് വലിയ സമുദ്ര സൈനിക ശക്തികളിലൊന്നായി മാറും. പ്രതിരോധരംഗത്തെ വലിയ നേട്ടമായിട്ടാണിത് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്, കൊച്ചി കപ്പല്‍ശാലയില്‍ നേരിട്ടെത്തി വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് മുതൽക്കൂട്ടാകുമെന്നും സമുദ്ര പ്രതിരോധത്തിൽ ആഗോള ശക്തിയാകുകയാണ് ലക്ഷ്യമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പത്ത് വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്ന് വലിയ സമുദ്ര സൈനിക ശക്തികളിലൊന്നായി മാറും. പ്രതിരോധരംഗത്തെ വലിയ നേട്ടമായിട്ടാണിത് വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നാവികസേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്ങും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കപ്പലിന്റെ അന്തിമ ഘട്ട നിർമ്മാണം കൊച്ചിൻ കപ്പല്‍ശാലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുയാണ്. 2300 കമ്പാര്‍ട്ട്മെന്റുകളുള്ള കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ അതിനു 2100 കിലോ മീറ്റര്‍ നീളമുണ്ടാകും. 262 മീറ്റര്‍ നീളമുള്ള കപ്പലിന് മണിക്കൂറില്‍ 28 ട്ടിക്കല്‍ മൈല്‍ വേഗതയില്‍ സഞ്ചരിക്കാനാകും. 1500-ലേറെ നാവികരെയും ഉള്‍ക്കൊള്ളാൻ സാധിക്കും.
ഇന്നലെ രാത്രി 7.30ന് പ്രത്യേക വിമാനത്തിലാണ് രാജ്നാഥ് സിംഗ് നാവിക സേന വിമാനത്താവളത്തിലെത്തിയത്. ഐഎൻഎസ് വിക്രാന്ത് സന്ദർശിച്ചശേഷം നാവിക കമാന്റിന് കീഴിലെ വിവിധ പരിശീലന സ്ഥാപനങ്ങളും രാജ്നാഥ് സിംഗ് സന്ദർശിച്ചു. കപ്പലിന്റെ സീ ട്രയലിന് മുന്നോടിയായിട്ടാണ് മന്ത്രിയുടെ സന്ദർശനം. ഇന്നു വൈകിട്ടുതന്നെ മന്ത്രി ദില്ലിക്ക് മടങ്ങും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona