Sanjith Murder : അന്വേഷണം ശരിയായ ദിശയിലെന്ന് സര്‍ക്കാര്‍; സിബിഐ അന്വേഷണം വേണമെന്ന് ഭാര്യ
അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. ഹർജി വീണ്ടും ഫെബ്രുവരി 18ന് പരിഗണിക്കും.
പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ (Sanjith Murder) കൊലപാതകത്തിലെ അന്വേഷണം ശരിയായ ദിശയിലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഒരു പ്രതിയെക്കൂടി ഇന്നലെ അറസ്റ്റ് ചെയ്തു. കുറ്റപത്രം ഉടൻ സമർപ്പിക്കും. ഒളിവിലുളളവരെയും ഉടൻ പിടികൂടും. എന്നാൽ നിരോധിത സംഘടനകൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സഞ്ജിത്തിന്‍റെ ഭാര്യ ആരോപിച്ചു. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. ഹർജി വീണ്ടും ഫെബ്രുവരി 18ന് പരിഗണിക്കും.
കൊലയാളി സംഘത്തിലെ അഞ്ചാമനും പിടിയിലായതോടെ സഞ്ജിത്തിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരും വലയിലായി. തിരിച്ചറിയല്‍ പരേഡ് ആവശ്യമുള്ളതിനാല്‍ പ്രതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ ജാഫര്‍, യാസിന്‍, ഇന്‍സ് മുഹമ്മദ് ഹഖ്,അബ്ദുള്‍ സലാം എന്നിവരായിരുന്നു പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരുള്‍പ്പടെ ഇനിയും ഒമ്പത് പേരാണ് പിടിയിലാവാനുള്ളത്.
ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയ അഞ്ചുപേരും ഇപ്പോഴും ഒളിവിലാണ്. നവംബര്‍ 15 രാവിലെയാണ് ഭാര്യക്കൊപ്പം യാത്രചെയ്യുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. പൊളിക്കാന്‍ നല്‍കിയ കാറിന്‍റെ അവശിഷ്ടങ്ങള്‍ പിന്നീട് തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.