കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയക്കായി കേരളം സമിതി രൂപവത്കരിച്ചത്.
തിരുവനന്തപുരം: കേരളവും കേന്ദ്ര സര്‍ക്കാരുമായുള്ള സാമ്പത്തിക തര്‍ക്കത്തില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നു. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവുമായി ചര്‍ച്ച നടത്തുന്നതിനായി കേരള സര്‍ക്കാര്‍ സമിതി രൂപവത്കരിച്ചു. ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ നേതൃത്വത്തിലാണ് സമിതി രൂപവത്കരിച്ചത്. നാളെ തന്നെ സമിതി അംഗങ്ങല്‍ ദില്ലിയിലെത്തി കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തും. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയക്കായി കേരളം സമിതി രൂപവത്കരിച്ചത്.ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ.ജനറൽ കെ ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുളഅളത്.
കടമെടുപ്പ് പരിധി അടക്കമുള്ള കാര്യങ്ങളിൽ സംഘം ചര്‍ച്ച നടത്തും. രാവിലെ കേരളത്തിന്‍റെ ഹര്‍ജി പരിഗണിച്ചപ്പോള്‍ സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്നാണ് സുപ്രീം കോടതി ചോദിച്ചത്. ചര്‍ച്ച നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം സമ്മതമാണെന്ന് കേരളവും കേന്ദ്രവും അറിയിക്കുകയായിരുന്നു. ഇതോടെ കേരള ധനമന്ത്രിയും കേന്ദ്ര ധനകാര്യ സെക്രട്ടറിയും ചര്‍ച്ച നടത്തട്ടേയെന്ന് എന്ന് സുപ്രീംകോടതി നിർദ്ദേശിക്കുകയായിരുന്നു. ചർച്ചകൾക്ക് കോടതി മധ്യസ്ഥത വഹിക്കുന്നത് അവസാനം മതിയെന്നും രണ്ടു മണിക്ക് രണ്ട് വിഭാഗവും നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. തുടര്‍ന്നാണ് സമിതി രൂപവത്കരിച്ച കാര്യം ഉള്‍പ്പെടെ സുപ്രീം കോടതിയെ കേരളം അറിയിച്ചത്.
സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി അടിയന്തിരമായി കടമെടുക്കാനുള്ള അനുവാദവും കേരളം തേടിയിട്ടുണ്ട്. കേരളത്തിൻ്റെ ധനകാര്യ മാനേജ്മെന്റ് പരാജയമായതിനാലാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഹർജി തള്ളണമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. എ ജി ഇക്കാര്യത്തിൽ വിശദമായ കുറിപ്പും ധനകാര്യ മന്ത്രാലയം സത്യവാങ്മൂലവും സമർപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയവും കേന്ദ്രം തേടിയിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്വയം ഭരണത്തിൽ കേന്ദ്രം കടന്നു കയറുന്നുവെന്നാണ് കേരളത്തിൻ്റെ ആക്ഷേപം.