സമയക്രമത്തെ ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 'സേവൻ ഡേയ്സ്', 'സരോജിനി' എന്നീ ബസുകളിലെ രണ്ട് ഡ്രൈവർമാരുടെയും കണ്ടക്ടറുടെയുമാണ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കിയത്
കോഴിക്കോട്: സമയക്രമത്തെ ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 'സേവൻ ഡേയ്സ്', 'സരോജിനി' എന്നീ ബസുകളിലെ രണ്ട് ഡ്രൈവർമാരുടെയും കണ്ടക്ടറുടെയുമാണ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കിയത്. കോഴിക്കോട് ആർടിഒയുടേതാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. സമയക്രമത്തെച്ചുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് തൊണ്ടയാടിനു സമീപം വെച്ച് ബസ് ജീവനക്കാർ പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു. നടുറോഡിലെ ഈ സംഘർഷം യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ തോതിൽ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയതിനുമാണ് കർശന നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ, ശിക്ഷാ നടപടിയുടെ ഭാഗമായി മൂവരും ഡ്രൈവർമാരുടെ പരിശീലന കേന്ദ്രത്തിൽ നിർബന്ധിത ക്ലാസുകളിൽ ഹാജരാകണമെന്നും ആർടിഒ നിർദ്ദേശിച്ചിട്ടുണ്ട്. പൊതുനിരത്തുകളിൽ ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നിരീക്ഷണം തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

