ബാങ്കുകളിൽ കയറി ഇറങ്ങി മടുത്തതോടെ ഒടുവിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി. കളക്ടർ പറഞ്ഞിട്ടും നിബന്ധനകളിൽ ഇളവ് നൽകാൻ ബാങ്കുകൾ തയ്യാറല്ല.

ആലപ്പുഴ: കുട്ടനാട്ടുകാർക്ക് (kuttanad) കുടിവെള്ളം പോലെ കിട്ടാക്കനിയാണ് പൊതുമേഖലാ ബാങ്കുകളുടെ ഭവന വായ്പയും. നാലുചുറ്റിലും ജലാശയങ്ങളുള്ള നാട്ടിൽപോലും വീട്ടുപടിക്കല്‍ വാഹനം എത്തിയാല്‍ മാത്രമാണ് വായ്പയ്ക്ക് അർഹതയുള്ളത്. കളക്ടര്‍ക്ക് വരെ പരാതി നൽകിയിട്ടും ബാങ്കുകൾ വായ്പ അനുവദിക്കുന്നില്ല. കുട്ടനാടിന്‍റെ ഹൃദയമായ കൈനകരിയിലാണ് സപ്ലൈകോ ജീവനക്കാരനായ സുരേഷിന്‍റെ താമസം. അംഗൻവാടി ടീച്ചറാണ് ഭാര്യ. വീട് വയ്ക്കാൻ തറ ഒരുക്കിയിട്ട് കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. 

YouTube video player

വായ്പ കിട്ടാൻ ആലപ്പുഴ നഗരത്തിലെ പല പൊതുമേഖലാ ബാങ്കുകളിലും സുരേഷ് കയറി ഇറങ്ങി. എന്നാല്‍ വാഹനം വീട്ടിലേക്ക് എത്തില്ലെന്ന് വ്യക്തമായതോടെ ലോണ്‍ തരാന്‍ ആവില്ലെന്നായിരുന്നു പ്രതികരണം. ബാങ്കുകളിൽ കയറി ഇറങ്ങി മടുത്തതോടെ ഒടുവിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി. കളക്ടർ പറഞ്ഞിട്ടും നിബന്ധനകളിൽ ഇളവ് നൽകാൻ ബാങ്കുകൾ തയ്യാറല്ല. സുരേഷിന്‍റെ തൊട്ട് അയൽവാസിയാണ് സലീംകുമാർ. പ്രളയ സഹായമായി കിട്ടിയ പണം കൊണ്ട് വീട് പണി തുടങ്ങി വച്ചു. ഇനി പൂർത്തിയാകാൻ ബാങ്ക് വേണം. സർക്കാർ ഇടപെട്ട് പ്രത്യേക സർക്കുലർ നൽകിയാൽ, വായ്പ നൽകുന്നതിലെ തടസം നീങ്ങുമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.