തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. അടച്ചിട്ട എസി ഹാളിനുളളിൽ രണ്ടുമണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപകടകരമാണെന്നാണ് അറിയിച്ചിരിക്കുന്നത്.
കൊച്ചി: കൊവിഡ് വ്യാപനത്തെത്തുടർന്ന് (Covid Spread) സി കാറ്റഗറിയിൽ (C Category) ഉൾപ്പെടുത്തിയ ജില്ലകളിൽ സിനിമാ തിയേറ്ററുകൾ (Cinema Theatre) അടച്ചിടാനുളള സർക്കാർ തീരുമാനം ചോദ്യം ചെയ്തുളള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം കൂട്ടുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. അടച്ചിട്ട എസി ഹാളിനുളളിൽ രണ്ടുമണിക്കൂറിലധികം തുടർച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപകടകരമാണെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ, മാളുകൾക്കടക്കം ഇളവ് നൽകിയ ശേഷം തിയേറ്ററുകൾ അടച്ചിട്ടത് വിവേചനപരമാണെന്നാണ് ഉടമകളുടെ നിലപാട്.
ഞായറാഴ്ചകളിൽ സിനിമാ തീയേറ്ററുകൾ അടച്ചിടണമെന്ന ഉത്തരവാണ് ഫിയോക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം സീറ്റുകളിൽ തീയറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ പ്രധാന ആവശ്യം. ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവനുവദിച്ച് തീയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകുന്നത് വിവേചനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.
നിലവിലെ സാഹചര്യം തീയേറ്റർ ഉടമകൾ മനസ്സിലാക്കണമെന്ന് കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. കൊവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചിടുന്നതിനെതിരെ ഫിയോക് സമർപ്പിച്ച പരിഗണിക്കവേ തിയേറ്ററുകൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് നീതീകരിക്കാനാകുമോയെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. തിയേറ്ററുകൾ അടച്ചിടണമെന്ന നിർദ്ദേശം പഠനമില്ലാതെയെന്ന് ഫിയോക് കുറ്റപ്പെടുത്തിയപ്പോൾ വിദഗ്ധ സമതിയുടെ നിര്‍ദേശ പ്രകാരമാണ് നിയന്ത്രണമെന്ന് സർക്കാർ വാദിച്ചു.
