സിസിടിവി തുണികൊണ്ട് മറച്ചു, കടയുടെ ഭിത്തി പൊളിച്ച് 7000 രൂപ മോഷ്ടിച്ചു, സിസിടിവി ഹാർഡ് ഡിസ്കും നഷ്ടമായി
കല്ലാച്ചിയിലെ ഒപി റക്സിൻ ഹൗസിലാണ് മോഷണം നടന്നത്. കടയുടെ പിൻഭാഗത്തെ ഭിത്തി മോഷ്ടാക്കൾ കുത്തിപ്പൊളിച്ചു.
കോഴിക്കോട്: കല്ലാച്ചിയിൽ കടയുടെ ഭിത്തി പൊളിച്ച് മോഷണം. 7000 രൂപയും സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായി. സിസിടിവി ക്യാമറ മറച്ചുവെച്ച ശേഷമായിരുന്നു മോഷണം. കല്ലാച്ചിയിലെ ഒപി റക്സിൻ ഹൗസിലാണ് മോഷണം നടന്നത്. കടയുടെ പിൻഭാഗത്തെ ഭിത്തി മോഷ്ടാക്കൾ കുത്തിപ്പൊളിച്ചു. കടയുടെ പിന്നിൽ സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നു. മോഷ്ടാക്കൾ ആദ്യമേ തന്നെ ഇത് തുണികൊണ്ട് മറിച്ചു. എന്നിട്ടാണ് കടയ്ക്ക് അകത്തുകയറിയത്. ഭിത്തി പൊളിച്ച നിലയിൽ കണ്ട നാട്ടുകാരാണ് ആദ്യം മോഷണവിവരം അറിയുന്നത്. ഉടമ പെരുവുകര സ്വദേശി മുഹമ്മദിനെ ഇക്കാര്യം അറിയിച്ചു. മുഹമ്മദെത്തി പരിശോധിച്ചപ്പോഴാണ് മേശക്കുള്ളിലെ പണം നഷ്ടമായെന്ന് വ്യക്തമാകുന്നത്. 7000 രൂപയാണ് മേശക്കുള്ളിൽ ഉണ്ടായിരുന്നത്. സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായി. പൊലീസെത്തി പരിശോധന നടത്തി.
ഓണത്തല്ലല്ല , മദ്യത്തല്ല് ; തിരുവോണ ദിനം എറണാകുളത്തെ ബാറിന് മുന്നില്‍ കൂട്ടത്തല്ല്
തിരുവോണ ദിവസം കോതമംഗലം നഗരമധ്യത്തിലെ ബാറിന് മുന്നിൽ കൂട്ടത്തല്ല്. ബാറിന്‍റെ പാർക്കിംഗ് ഏരിയയിലാണ് മദ്യപിക്കാനെത്തിയവർ തമ്മിൽ ചേരിതിരിഞ്ഞ് അടികൂടിയത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. ബാറിലെ പാർക്കിംഗ് ഏരിയയിൽ തുടങ്ങിയ വാക്കുതർക്കം കൈയ്യാങ്കളിയിലെത്തുകയായിരുന്നു. പിന്നീട് ചേരിതിരിഞ്ഞ് കൂട്ടത്തല്ലായിരുന്നു. പത്ത് പേരിലധികം പേർ ചേർന്ന് സംഘട്ടനമായി. ബാർ അധികൃതർ സംഭവം കോതമംഗലം പൊലീസിനെ അറിയിച്ചു. പൊലീസെത്തുന്നതിന്‍റെ സൂചന കിട്ടിയതും അടിപിടി സംഘം ഇരുട്ടിൽ ഓടിമറിഞ്ഞു. വാഹനങ്ങളിലായി ബാറിന്‍റെ പരിസരത്ത് നിന്ന് രക്ഷപ്പെട്ടു. നിലവിൽ ആരും പരാതി നൽകാത്തതിനാൽ കേസെടുക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പൊലീസ് തുടങ്ങി.