Governor Issue : ചാൻസിലർ പദവിയിൽ ഗവർണർ തന്നെ വേണമെന്ന് നിയമമില്ല; തീരുമാനം സർക്കാരിന്റേതാണ് എന്നും സച്ചിൻ ദേവ്
ഗവർണറും ഇതിനു മുൻപ് നിയമനങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളോ ആശങ്കകളോ പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പൊടുന്നനെയുള്ള ഗവർണറുടെ ഇത്തരം പ്രതികരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണോ എന്ന സംശയമുയർത്തുന്നതാണ്.
തിരുവനന്തപുരം: ചാൻസിലർ പദവിയിൽ ഗവർണർ തന്നെ വേണമെന്ന് നിയമമില്ലെന്ന് സച്ചിൻദേവ് എംഎൽഎ (Sachin Dev MLA). ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ (Governor) പ്രതികരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണോ എന്ന് സംശയമുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിൻദേവ് ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം..
സർവ്വകലാശാല നിയമനങ്ങളുമായി ബന്ധപ്പെട്ട ഗവർണറുടെ പ്രസ്താവനകൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുന്നതാണ്. നിയമപരവും സുതാര്യവുമായാണ് കേരളത്തിലെ സർവ്വകലാശാലകളിലെ നിയമനങ്ങൾ നടന്നുവരുന്നത്. നിയമാനുസൃതമായി വിവിധ തലങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടുന്ന സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസിലർ നിയമനത്തിനായുള്ള ശുപാർശകൾ ഗവർണർക്ക് മുൻപാകെ സമർപ്പിക്കുന്നത്. ആയത് പ്രകാരം ഗവർണർ അന്തിമമായി അംഗീകാരം നൽകുന്ന പേരാണ് വൈസ് ചാൻസിലറായി നിയമിക്കാറുള്ളത്. കേരളത്തിൽ ഈ രീതി പൊതുവിൽ തുടർന്നു വരുന്നതും പൊതുവേ അക്ഷേപങ്ങൾക്ക് ഇടനൽകാത്തതുമാണ്.
ബഹുമാനപ്പെട്ട ഗവർണറും ഇതിനു മുൻപ് നിയമനങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളോ ആശങ്കകളോ പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ പൊടുന്നനെയുള്ള ഗവർണറുടെ ഇത്തരം പ്രതികരണങ്ങൾ രാഷ്ട്രീയ പ്രേരിതമാണോ എന്ന സംശയമുയർത്തുന്നതാണ്. സവിശേഷവും സുപ്രധാനവുമായ ഭരണഘടന പദവിയിലിരിക്കുന്ന ഗവർണർ നിഷ്പക്ഷമായും നിയമാനുസൃതമായും നിയമന നടപടി ക്രമങ്ങൾ നടക്കുന്നുണ്ടോ എന്ന പരിശോധനയാണ് മുഖ്യമായും നടത്തേണ്ടത്. ഗവർണർ തന്നെ ചാൻസിലർ പദവിയിലിരിക്കണമെന്ന നിയമ വ്യവസ്ഥയും നിലനിൽക്കുന്നില്ല എന്നതും പ്രധാനമാണ്. അത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്.
Read Also: കണ്ണൂർ വിസി നിയമനം; കുരുക്ക് മന്ത്രിക്ക് നേരെ തന്നെ, ഗവർണർക്ക് അയച്ച ശുപാർശ കത്ത് പുറത്ത്