ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: കൂടുതൽ അറസ്റ്റ് ഉടൻ, ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കുമെന്ന് കമ്മീഷണർ
ഇന്നലെ അറസ്റ്റിലായ എസ് എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്‍റ് അടക്കമുളളവരിൽ നിന്ന് മറ്റ് പ്രതികളെക്കുറിച്ചുളള വിവരങ്ങൾ കിട്ടിയിട്ടുണ്ട്.
കൊച്ചി : ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിനെതിരായ അതിക്രമത്തിൽ കൂടുതൽ എസ് എഫ് ഐ പ്രവത്തകരുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. ഇന്നലെ അറസ്റ്റിലായ എസ് എഫ് ഐ എറണാകുളം ജില്ലാ പ്രസിഡന്‍റ് അടക്കമുളളവരിൽ നിന്ന് മറ്റ് പ്രതികളെക്കുറിച്ചുളള വിവരങ്ങൾ കിട്ടിയിട്ടുണ്ട്. സംഭവത്തിൽ ഏഷ്യാനെറ്റ് ന്യൂസ് തന്നെ ഹാജരാക്കിയ പ്രതികളുടെ ദൃശ്യങ്ങൾ കൂടി പരിശോധിച്ച് കൂടുതൽ പേരെ തിരിച്ചറിയാനാണ് ശ്രമം. മുപ്പതോളം വരുന്ന സംഘമാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരായ അതിക്രമത്തിൽ പങ്കെടുത്തതെന്നാണ് എഫ് ഐ ആർ. ഇവരിൽ എട്ടുപേരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസിലെ എസ് എഫ് ഐ അതിക്രമത്തിൽ സ്ഥാനമാനങ്ങൾ നോക്കാതെ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി കമ്മീഷണർ കെ സേതുരാമൻ അറിയിച്ചു. ജില്ലാ സെക്രട്ടറി അർജുൻ ബാബു അടക്കമുള്ളവരെയും അറസ്റ്റ് ചെയ്യും. അതിക്രമത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും അന്വേഷിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുപ്പതോളം പേർക്കെതിരെയാണ് കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്. ഐ പി സി 143, 147, 149, 447, 506 വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അന്യായമായി കൂട്ടം ചേർൽ, മനപൂർവമായി സംഘർഷമുണ്ടാക്കൽ, കുറ്റകരമായി അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് എസ് എഫ് ഐ പ്രവർത്തകർക്കെതിരെ ചുമതത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് എസ്എഫ്ഐ അതിക്രമം; എട്ട് പ്രതികൾ അറസ്റ്റിൽ