ആറ് മുതൽ എട്ട് ആഴ്ചകൾക്കിടെ മൂന്നാം തരംഗമുണ്ടായേക്കുമെന്ന് ദില്ലി എയിംസ് മേധാവി
രാജ്യത്ത് രണ്ടാം തരംഗം നിയന്ത്രണത്തിലായതോടെ വിവിധ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ പിൻവലിക്കാനുള്ള ഒരുക്കത്തിലാണ്.
ദില്ലി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി രൺധീപ് ഗുലേറിയ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ, അടുത്ത 6 മുതൽ,8 ആഴ്ചക്കുള്ളിൽ മൂന്നാം തരംഗം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. ജനസംഖ്യയിലെ ഭൂരിഭാഗം പേരും, വാക്‌സിൻ സ്വീകരിക്കും വരെ മാസ്കും,സാമൂഹിക അകലം പാലിക്കലും അടക്കമുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് രണ്ടാം തരംഗം നിയന്ത്രണത്തിലായതോടെ വിവിധ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ പിൻവലിക്കാനുള്ള ഒരുക്കത്തിലാണ്. ലോക്ക് ഡൗൺ ഇന്നലെ അവസാനിപ്പിച്ച തെലങ്കാന ജൂലൈ ഒന്നിന് സ്കൂളുകൾ തുറക്കാനുള്ള നീക്കത്തിലാണ്. കർണാടകയും ഇന്നലെ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു.
തമിഴ്നാട്ടില്‍ ഇന്നലെ 8,183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 8,912 പേര്‍ക്കും കര്‍ണാടകയില്‍ 5,815 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 5,674 പേര്‍ക്കും പശ്ചിമബംഗാളില്‍ 2,486 പേര്‍ക്കും ഒഡീഷയില്‍ 3,427 പേര്‍ക്കും ആസാമില്‍ 3,571 പേര്‍ക്കും തെലുങ്കാനയില്‍ 1,362 പേര്‍ക്കും ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികളാണുള്ളത്.