പൊലീസ് മ‍ർദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്.

തിരുവനന്തപുരം: തിരുവല്ലം (Thiruvallam) പൊലീസ് സ്റ്റേഷനിൽ വച്ച് പ്രതി മരിച്ചതിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ദമ്പതികളെ ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത സുരേഷാണ് മരിച്ചത് (Suresh Death). നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതി മരിച്ചുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് മ‍ർദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കിയത്. നിലവിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സുരേഷ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതോടെ സബ് കളക്ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയിരുന്നു.

സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്നംഗ ഫൊറൻസിക് ഡോക്ടർമാരുടെ സംഘം പോസ്റ്റുമോർട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യകത്മാകാൻ കൂടുതൽ ശാത്രീയ പരിശോധന ഫലങ്ങള്‍ വരേണ്ടതുണ്ടെന്ന് ഡോക്ടർമാരുടെ നിലപാട്. മ‍ർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറും. തിരുവല്ലത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കാരിച്ചു.

സംസ്ഥാന പൊലീസ് കംപ്ലെയ്റ്റ് അതോററ്റി ചെയർമാൻ വികെ മോഹനൻ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിനായി എത്തിയതാണെന്നും മോഹനൻ പറഞ്ഞു. അതേസമയം, സുരേഷ് അടക്കമുള്ളവർ സദാചാര പൊലീസ് ചമഞ്ഞ് മർദ്ദിച്ചുവെന്ന് പരാതിക്കാരായ ദമ്പതികൾ പറഞ്ഞു. പണം ചോദിച്ച് മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്ന് പരാതിക്കാരൻ നിഖിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജഡ്ജികുന്നില്‍ നിന്നും ചിത്രങ്ങളെടുക്കാൻ പോയപ്പോള്‍ വഴി കാണിച്ചു തന്ന ശേഷം സുരേഷ് അടക്കമുള്ള സംഘം തന്നെയും ഭാര്യയെും മർദ്ദിച്ചുവെന്നാണ് നിഖിലിന്റെ പരാതി. സ്ഥലം സന്ദര്‍ശിക്കാനെത്തിയ തന്നെയും ഭാര്യയെയും സുഹ്യത്തിനെയും മദ്യപ സംഘം ബന്ദിയാക്കി. മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചു. സ്ത്രീകളെയും ഉപദ്രവിച്ചു. ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ദമ്പതികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read : Suresh death : സ്ത്രീകളെ മര്‍ദിച്ചു, മണിക്കൂറുകള്‍ തടഞ്ഞുവെച്ചു ; കസ്റ്റഡിയില്‍ മരിച്ച സുരേഷിനെതിരെ ദമ്പതികള്‍

സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാല് പേരും ഇപ്പോഴും ജയിലാണ്. ഈ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് നെയ്യാറ്റിൻകര കോടതി തള്ളിയിരുന്നു. കസ്റ്റഡിയിൽ പൊലീസ് മർദ്ദനം നടന്നിട്ടുണ്ടോയെന്ന അന്വേഷണത്തിൻെറ ഭാഗമായി കസ്റ്റഡിയിൽ കഴിയുന്ന മറ്റ് പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

Also Read : തിരുവല്ലത്ത് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കിയിരുന്നെന്ന് പൊലീസ്