തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോർഫിംഗ് കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോർഫിംഗ് കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്. പ്രതിയായ എംബിബിഎസ് വിദ്യാർത്ഥി ഏബൽ അഗസ്റ്റിന്‍റെ ഫോണിന്‍റെ ഫോറൻസിക് പരിശോധനാ ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം. സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച പ്രതിയെ പിടികൂടാൻ സഹായിച്ചത് ഒരു വിദ്യാർത്ഥി നടത്തിയ സമാന്തര അന്വേഷണമായിരുന്നു. റെഡ്ഡിറ്റിലും ഇന്‍സ്റ്റഗ്രാമിലും ടെലഗ്രാമിലുമായി മെഡിക്കല്‍ വിദ്യാർത്ഥികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ആരാണ് എന്ന് കാണ്ടെത്താൻ പൊലീസില്‍ പരാതി നല്‍കിയിട്ടും സാധിച്ചിരുന്നില്ല. ഒടുവില്‍ ഒരു വിദ്യാര്‍ത്ഥി തന്നെ അന്വേഷണത്തിന് തുനിഞ്ഞ് ഇറങ്ങുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ മെഡിക്കല്‍ വിദ്യാർത്ഥികള്‍ പങ്കുവച്ച ചിത്രങ്ങളാണ് പല സൈറ്റുകളിലും പ്രചരിച്ചത്. വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരു പോലെ പ്രതിസന്ധിയിലായ സ്ഥിതിയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതി ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. റെഡ്ഡിറ്റിലാണ് ആദ്യം ചിത്രങ്ങള്‍ പ്രചരിച്ചത്. അതുകൊണ്ട് വിദ്യാർത്ഥികളില്‍ ഒരാള്‍ റെഡ്ഡിറ്റില്‍ അക്കൗണ്ട് ഉണ്ടാക്കി നഗ്ന ദൃശ്യങ്ങള്‍ അശ്ലീല കുറിപ്പുകളോടെ പ്രചരിപ്പിക്കുന്ന അക്കൗണ്ട് കണ്ടെത്തി. പതിയെ ഈ അക്കൗണ്ടുമായി സൗഹൃദം സ്ഥാപിച്ചു. അത് വഴി അയാളുടെ ടെലഗ്രാം അക്കൗണ്ട് നമ്പർ വാങ്ങി. തുടർന്നാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം വിദ്യാർത്ഥികള്‍ മനസ്സിലാക്കിയത്. പ്രതി മറ്റാരുമല്ല തങ്ങളുടെ തന്നെ സുഹൃത്തായ വയനാട് സ്വദേശി ഏബല്‍ അഗസ്റ്റിൻ ആണെന്നും വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞു.

പരാതികളില്‍ കേസെടുത്ത പൊലീസ് ഏബലിനെ അറസ്റ്റ് ചെയ്തു. എന്നാൽ കേസില്‍ ജാമ്യം കിട്ടി അതിവേഗം ഏബല്‍ പുറത്തിറങ്ങിയത് വിദ്യാർത്ഥികളെ പ്രകോപിപ്പിച്ചു. പിന്നാലെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷൻ അർധരാത്രിക്ക് മെഡിക്കല്‍ വിദ്യാർത്ഥികള്‍ ഉപരോധിച്ചു. കൂടുതല്‍ കേസുകള്‍ എടുക്കണമെന്നായിരുന്നു ആവശ്യം. ഒടുവില്‍ 5 കേസുകളിലാണ് പൊലീസ് കേസെടുത്തത്. ഏബലിനെ വീണ്ടും അറസ്റ്റ്ചെയ്യുകയും ചെയ്തു. പിന്നാലെ ഇയാളെ കോളേജില്‍ നിന്ന് സസ്പെന്‍റ് ചെയ്തു.

ഇപ്പോള്‍ ജാമ്യം കിട്ടി ജയിലിന് പുറത്താണ് ഏബല്‍. എന്നാല‍് ഉപയോഗിച്ച ഫോണ‍ടക്കം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുകയാണ് പൊലീസ്. ഏത് സോഫ്ട്‍വെയ്ർ ഉപയോഗിച്ചാണ് മോർഫിങ് ചെയ്തെന്നതടക്കം പൊലീസിന് കണ്ടത്തേണ്ടതുണ്ട്. ഏബലിന് പുറമെ കേസിൽ മറ്റാർക്കും പങ്കില്ലെന്ന നിലപാടിലാണ് പൊലീസ്.

YouTube video player