തിരുവനന്തപുരത്ത് മാളിനുള്ളിൽ വച്ച് എസ്എഫ്‌ഐക്കാർ വളഞ്ഞിട്ട് തല്ലിയ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: തിരുവനന്തപുരത്ത് മാളിനുള്ളിൽ വച്ച് എസ്എഫ്‌ഐക്കാർ വളഞ്ഞിട്ട് തല്ലിയ പൊലീസുകാരനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് എന്നാണ് ഫോർട്ട് അസിസ്റ്റന്ർറ് കമ്മീഷണറുടെ റിപ്പോർട്ട്. പൊലീസുകാരൻ ഇടിവളയിട്ട് മർദിക്കുന്ന ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചായിരുന്നു എഫ്‌ഐആർ എന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ പിടിയിലായ രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കും ഇന്നലെ രാത്രി തന്നെ ജാമ്യം ലഭിച്ചിരുന്നു. വിനയ് പ്രകാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രാത്രി തന്നെ പ്രതികളെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായിരുന്നു പ്രതികൾക്കെതിരെ ചുമത്തിയത്. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ മാളിനുള്ളിൽ വച്ച് കുടുംബവുമായെത്തിയ പൊലീസുകാരനായ മിഥുൻ റോയിയെ ആണ് എസ് എഫ് ഐക്കാർ ആക്രമിച്ചത്. പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘർഷത്തിൽ എസ് എഫ് ഐ പ്രവർത്തകരെ മർദിച്ച പൊലീസുകാരനായിരുന്നു മിഥുൻ. ഇയാൾക്കെതിരെ എസ് എഫ് ഐ പ്രവർത്തകർ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം മാളിൽ വച്ച് അപ്രതീക്ഷിതമായ ആക്രമണം. അടികിട്ടിയ മിഥുനെതിരെ എസ് എഫ് ഐ പ്രവർത്തകർ നേത്തെ നൽകിയ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എസ് എഫ് ഐക്കാരുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതിലാണ് സേനയ്ക്കുള്ളിൽ വലിയ അമർഷമുണ്ടായിരുന്നു.


