കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അംഗമെന്ന നിലയിൽ തരൂർ എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിക്കണം

കോട്ടയം: പാക് ഭീകരതയെകുറിച്ച് വിദേശ രാജ്യങ്ങളില്‍ വിശദീകരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച ശശി തരൂരിനെ വിമര്‍ശിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അംഗമെന്ന നിലയിൽ തരൂർ എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിക്കണം. ശശി തരൂർ പാർട്ടിയെ തള്ളിപ്പറഞ്ഞു മുന്നോട്ട് പോകരുത്. ശശി തരൂർ ഈ തലങ്ങളിലേക്ക് പോകുന്നത് പാർട്ടിയെ ചവിട്ടിമതിച്ചു കൊണ്ടാവരുത്. ശശി തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടണം. കോൺഗ്രസ് പാർട്ടി അംഗം എന്ന നിലയിൽ പ്രാഥമിക ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. അന്തർദേശീയ തലങ്ങളിൽ അടക്കം പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ കൂടി അംഗീകാരം നേടി പോകണം. ഏത് തലം വരെ വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോൺഗ്രസ് ആയിരിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു

Add Asianetnews as a Preferred SourcegooglePreferred

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ആക്രമിക്കപ്പെടുന്നു. കെ സി വേണുഗോപാൽ ചുമതലകളിൽ നേട്ടം കൊയ്യുമ്പോൾ മൗനം പാലിക്കുന്നു. ചെറിയ പാളിച്ചകൾ വരുമ്പോൾ കെസിയെ വിമർശിക്കുന്നു. കെ സി ദേശിയതലത്തിലെ കേരളത്തിന്‍റെ മുഖമാണ്. മലയാളികളുടെ അന്തസാണ് കെ സി വേണുഗോപാൽ. എഐസിസി ജനറൽ സെക്രട്ടറിയുടെ ചുമതലകള്‍ മാത്രമാണ് കെസി നിർവഹിക്കുന്നത്. അതിനപ്പുറത്തേക്ക് അമിത ഇടപെടൽ ഒന്നും നടത്തുന്നില്ല. കെ സി സംഘടന ജനറൽ സെക്രട്ടറി ആയതിനു ശേഷം കേരളത്തിലെ പാർട്ടിയിൽ തർക്കങ്ങൾ കുറഞ്ഞു. കേരളത്തിലെ കോൺഗ്രസിൽ യോജിപ്പുണ്ടായത് കെസി ജനറൽ സെക്രട്ടറി ആയതിനു ശേഷമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു