'കോട്ടയത്തെ ആകാശപാത പൊളിച്ച് നീക്കണമെന്ന ഹർജി അനുവദിക്കരുത്', തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹൈക്കോടതിയിൽ
പാതനിർമ്മിക്കുന്നത് കാൽനട യാത്രക്കാരുടെ സൗകര്യാർത്ഥമാണെന്നും പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂർ കോടതിയെ അറിയിച്ചു.
കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ച് നീക്കണമെന്ന ഹർജിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹൈക്കോടതിയിൽ. അപകടഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി അനുവദിക്കരുതെന്നും കേസിൽ തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ ഹർജി സമര്‍പ്പിച്ചത്. പാതനിർമ്മിക്കുന്നത് കാൽനട യാത്രക്കാരുടെ സൗകര്യാർത്ഥമാണെന്നും പദ്ധതി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തീകരിക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂർ കോടതിയെ അറിയിച്ചു. ആകാശപാതയ്ക്കായി നിർമ്മിച്ച തൂണുകൾ അപകട ഭീഷണിയാണെന്ന വാദം ശരിയല്ലെന്നും പൊതുജന നന്മയ്ക്കായി ആരംഭിച്ച പദ്ധതി പൂർത്തീകരിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും കക്ഷി ചേരൽ അപേക്ഷയിൽ എം എൽ എ വ്യക്തമാക്കി. 2016 ൽ ആണ് കോട്ടയത്തെ ആകാശപാത നിർമാണം ആരംഭിച്ചത്. കേസിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെയും കോടതി കക്ഷി ചേർത്തു.
'നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾ അടച്ചുപൂട്ടണം' : ഹൈക്കോടതി
സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആരാധനാലയങ്ങളും പ്രാർത്ഥന ഹാളുകളും അടച്ചുപൂട്ടാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആരാധനാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം.
ഉചിതമായ അപേക്ഷകളിൽ മാത്രമേ പുതിയ ആരാധനാലയങ്ങൾക്കും പ്രാർഥനാ ഹാളുകൾക്കും അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശം നല്‍കി. അപേക്ഷ പരിഗണിക്കുമ്പോൾ സമാന ആരാധനാലയങ്ങൾ തമ്മിലുള്ള അകലം മാനദണ്ഡമാക്കണം, കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കുലർ സംസ്ഥാന സർക്കാർ പുറത്തിറക്കണം, അപൂർവങ്ങളിൽ അപൂർവ്വം കേസുകളിൽ മാത്രമേ കെട്ടിടങ്ങൾ ആരാധനാലയങ്ങളാക്കി മാറ്റുന്നതിന് അനുമതി നൽകാവൂ എന്നും കോടതി നിര്‍ദ്ദേശിച്ചു. പൊലീസിന്റെയും ഇന്റലിജൻസിന്റെയും റിപ്പോർട്ടനുസരിച്ച് മാത്രമേ ഇത്തരം കേസുകളിൽ അനുമതി നൽകാവൂയെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.