നിയമസഭയിലെ 'ഓളംവെട്ടി നടക്കുന്നവർ' എന്ന പരാമർശം ഉമാ തോമസിനെ ഉദ്ദേശിച്ചല്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിശദീകരിച്ചു. കെ. രാജന്റെ ആരോപണത്തിനും വിഴിഞ്ഞം തുറമുഖ വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി. സഭയിൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണെന്നും എന്നാൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരുവനന്തപുരം വിവാദ വിഷയങ്ങളിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കുട്ടനാട് അവധി വിവാദം, ഉമാ തോമസ്, കെ. രാജൻ തുടങ്ങിയ വിഷയങ്ങളിലായിരുന്നു തിരുവഞ്ചൂരിന്റെ വിശദീകരണം. നിയമസഭയിലേത് പവർഫുൾ മൈക്കാണെന്നും ചില കാര്യങ്ങൾ കേട്ടെന്ന് ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ രേഖയിൽവരുന്നതിന് മാത്രമാണ് പ്രാധാന്യമുള്ളത്. സീറ്റിൽ ഇരുന്ന് സംസാരിച്ചാൽ മാത്രമേ നിയമസഭാ രേഖകളിൽ വരൂ. മൈക്ക് ഓഫ് ആകുമ്പോൾ എന്തെല്ലാം പറയും. വിഷയത്തിൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പുറത്ത് മറ്റൊരു വിശദീകരണം വേണ്ടെന്നും നിയമസഭാ രേഖയിൽ മുഖ്യമന്ത്രി അവസാനം പറഞ്ഞ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്പീക്കർ പറയുന്ന ചില കാര്യങ്ങൾ സോഷ്യൽമീഡിയയിൽ ട്രോളായി തങ്ങൾക്കെതിരെ ഉപയോ​ഗിക്കപ്പെടുന്നുവെന്ന കെ. രാജന്റെ ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. മുൻമന്ത്രി കെ രാജനെ താൻ പ്രോത്സാഹിപ്പിച്ചതേ ഉള്ളൂവെന്നായിരുന്നു മറുപടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഭ നടുത്തളത്തിൽ ചിലർ ഓളംവെട്ടി നടക്കുന്നതിനെക്കുറിച്ച് മുന്നിലൂടെ നടന്നുപോകുന്നവരെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും ഉമാ തോമസിനോടല്ലെന്നും സ്പീക്കർ വിശദീകരിച്ചു. സഭാ നടുത്തളത്തിൽ നടക്കുന്നതിന് ചില നിയന്ത്രണങ്ങൾ ഉണ്ട്. ഉമാ തോമസ് ഉമാ തോമസ് അവരുടെ സീറ്റിലാണ് ഇരുന്നത്. ഉമ്മ തോമസിന്റെ സീറ്റിന് മുന്നിലൂടെ നടന്നു പോകുന്ന ആളുകളെ കുറിച്ചാണ് താൻ പറഞ്ഞത്. ഏറ്റവും നല്ല നിയമസഭാ അംഗങ്ങളിൽ ഒരാളാണ് ഉമാ തോമസെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ല. റീസണബിൾ നിയന്ത്രണം ഉണ്ടാകണമെന്നും സഭ ജനങ്ങളുടെ വകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞ തുറമുഖ വിഷയത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ കാര്യങ്ങൾ അറിയണം. സംസ്ഥാന സർക്കാർ അറിയാതെ ഒന്നും ചെയ്യാൻ പാടില്ല. നിബന്ധനകൾ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു പോകണം. ഭൂമി അന്യാധീനപ്പെട്ട് പോകരുത്. മുഖ്യമന്ത്രി പറഞ്ഞത് പൂർണ്ണമായും താൻ വിശ്വസിക്കുന്നു. കത്ത് ലഭിച്ചാൽ എടുക്കേണ്ട നിലപാട് സർക്കാരാണ് പറയേണ്ടത്. ഒരു കാലഘട്ടത്തിൽ ഭൂമി നൽകി. ആ ഭൂമി ചിലരുടെ കയ്യിൽ മാത്രം നിലനിൽക്കുന്നത് ശരിയല്ല. കരാർ പാലിച്ച് മുന്നോട്ടുപോകണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.