നിയമനം മെറിറ്റ് അടിസ്ഥാനത്തില്‍, എതിര്‍പ്പ് ആര്‍ക്കെന്ന് അറിയില്ലെന്ന് അര്‍ജുന്‍; വിശദീകരണവുമായി തിരുവഞ്ചൂരും
നിയമനം മരവിപ്പിച്ചത് ആരുടെ എതിർപ്പ് കൊണ്ടാണെന്ന് അറിയില്ലെന്നും അർജുൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അച്ഛൻ്റെ തീരുമാനങ്ങൾ തൻ്റെ നിയമനത്തെ ബാധിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വക്താവായുള്ള നിയമനം മെറിറ്റ് അടിസ്ഥാനമാക്കിയായിരുന്നു എന്ന് തിരുവഞ്ചൂരിൻ്റെ മകൻ അർജുൻ രാധാകൃഷ്ണൻ. ദേശീയ നേതൃത്വം നടത്തിയ ക്യംപയിനിൽ പങ്കെടുത്തിരുന്നു. അങ്ങനെയാണ് വക്താവായി തെരഞ്ഞെടുത്തത്. നിയമനം മരവിപ്പിച്ചത് ആരുടെ എതിർപ്പ് കൊണ്ടാണെന്ന് അറിയില്ലെന്നും അർജുൻ രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അച്ഛൻ്റെ തീരുമാനങ്ങൾ തൻ്റെ നിയമനത്തെ ബാധിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമനത്തിൽ ഇടപെട്ടിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതികരിച്ചു. അത് യൂത്ത് കോൺഗ്രസിൻ്റെ ആഭ്യന്തര പ്രശ്നമാണ്. ഇക്കാര്യത്തിൽ ഒന്നും പറയാനില്ല. പുറത്തു നിന്നുള്ളവർ അഭിപ്രായം പറയുന്നത് ശരിയല്ല. ഉന്നം വയ്ക്കാൻ തക്ക വലിയവനല്ല താന്‍. താനൊരു സാധുവാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ മകൻ ഉൾപ്പെടെ അഞ്ച് യൂത്ത് കോൺഗ്രസ് വക്താക്കളുടെ നിയമനമാണ് ദേശീയ നേതൃത്വം തടഞ്ഞത്. അർജുൻ രാധാകൃഷ്ണനെ വക്താവായി നിയമിച്ചത് യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ആയിരുന്നെങ്കിലും കോൺഗ്രസ് ദേശീയ നേതൃത്വം ഇത് തടയുകയായിരുന്നു.
കേരളത്തിലെ വക്താവായാണ് അർജുൻ രാധാകൃഷ്ണനെ നിയമിച്ചിരുന്നത്. സംസ്ഥാന നേതൃത്വത്തിന് ഈ തീരുമാനത്തിൽ അതൃപ്തിയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റി അറിയതെയാണ് നിയമനമെന്ന് പരാതിയും ഉയർന്നിരുന്നു. നിയമനം റദ്ദ് ചെയ്യണമെന്ന് സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona