മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കുവൈത്ത് പ്രതിരോധ മന്ത്രി ഷേഖ് നാസർ അൽസബ, എൻസിപി ദേശീയ നേതാക്കൾ തുടങ്ങിയവർ അന്ത്യമോപചാരം അർപ്പിക്കാനെത്തും.

ആലപ്പുഴ: അന്തരിച്ച കുട്ടനാട് എംഎൽഎ തോമസ് ചാണ്ടിയുടെ സംസ്കാരം ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് കുടുംബ വീടിനോട് ചേർന്ന ചേന്നംകരി സെന്‍റ് പോൾസ് മർത്തോമ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, കുവൈത്ത് പ്രതിരോധ മന്ത്രി ഷേഖ് നാസർ അൽസബ, എൻസിപി ദേശീയ നേതാക്കൾ തുടങ്ങിയവർ അന്ത്യമോപചാരം അർപ്പിക്കാനെത്തും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അർബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു.

പിണറായി മന്ത്രിസഭയിൽ ഏഴ് മാസക്കാലം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. പദവി രാജിവച്ച ശേഷം എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി. നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി സ്ഥാപനങ്ങളുണ്ട്. കുവൈത്ത് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ബിസിനസ്. കുവൈത്ത് ചാണ്ടി എന്ന പേരിലും കുട്ടനാട്ടില്‍ തോമസ് ചാണ്ടി അറിയപ്പെട്ടിരുന്നു.

തുടര്‍ന്ന് വായിക്കാം:കുട്ടനാട് കീഴടക്കിയ കുവൈത്ത് ചാണ്ടി...