സിഎജിയുടേത് കരട് റിപ്പോര്‍ട്ടെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി; ഐസകിന്‍റേത് ദുര്‍ബലമായ വാദങ്ങളെന്ന് പ്രേമചന്ദ്രന്‍
കിഫ്ബി വഴി വായ്പയെടുക്കാന്‍ ആര്‍ബിഐയുടെ അനുമതിയുണ്ടെന്നും കിഫ്ബി നടപടിക്രമങ്ങള്‍ നിയമസഭയില്‍ നേരിടുമെന്നും തോമസ് ഐസക്.
തിരുവനന്തപുരം: സിഎജിയുടേത് കരട് റിപ്പോര്‍ട്ടെന്ന് ആവര്‍ത്തിച്ച് സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക്. ഒരാഴ്ചയ്ക്കകം സിഎജി മറുപടി നല്‍കുമെന്ന് ധനമന്ത്രി ന്യൂസ് അവറില്‍ പറഞ്ഞു. വായ്പയെടുക്കാനുള്ള സംസ്ഥാനത്തിന്‍റെ അവകാശം ചോദ്യം ചെയ്യുകയാണ്. കിഫ്ബി കോര്‍പ്പറേറ്റ് ബോഡി, സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗമല്ല. കിഫ്ബി വഴി വായ്പയെടുക്കാന്‍ ആര്‍ബിഐയുടെ അനുമതിയുണ്ടെന്നും കിഫ്ബി നടപടിക്രമങ്ങള്‍ നിയമസഭയില്‍ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഐസകിന്‍റേത് ദുര്‍ബലമായ വാദങ്ങളെന്ന് എന്‍ പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. കിഫ്ബി ഉപയോഗിച്ച് മസാല ബോണ്ടിറക്കാന്‍ അവകാശമില്ല. യുഡിഎഫ് കിഫ്ബിക്കെതിരല്ലെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കിഫ്ബിക്കെതിരെ നടക്കുന്നത് ബിജെപി-കോൺഗ്രസ്സ് ഒളിച്ചുകളിയെന്ന് തോമസ് ഐസക് ഇന്ന് വാര്‍ത്താ സമ്മളനത്തില്‍ ആരോപിച്ചിരുന്നു. ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല. ബിജെപിയുടെ ഒരു ഉമ്മാക്കിക്ക് മുന്നിലും കീഴടങ്ങില്ല. കിഫ്ബിയുടെ ഏത് പ്രൊജക്ടിൽ എത്ര രൂപയുടെ അഴിമതിയും ക്രമക്കേടും ആര് നടത്തിയെന്ന് വ്യക്തമായി പറയാൻ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും ഐസക് ചോദിച്ചു. എറണാകുളത്ത് ലെനിൻ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ബിജെപിയുടെ ഉമ്മാക്കിക്ക് മുന്നിൽ കീഴടങ്ങില്ല, കിഫ്ബിയിൽ എവിടെയാണ് അഴിമതിയെന്നും ധനമന്ത്രി