ജിഎസ്‍ടി നഷ്ടപരിഹാരം; കേന്ദ്രനിലപാട് സ്വീകാര്യമല്ലെന്ന് ധനമന്ത്രി
നഷ്ടപരിഹാരം സംസ്ഥാനങ്ങളുടെ അവകാശമാണ്. കേന്ദ്രസര്‍ക്കാര്‍ വായ്പയെടുത്ത് നഷ്ടപരിഹാരം തരണമെന്നും ഐസക്ക്
തിരുവനന്തപുരം: ജിഎസ്‍ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശം സ്വീകാര്യമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കൊറോണ മൂലമുണ്ടായ വരുമാന നഷ്‍ടം സംസ്ഥാനം വായ്പയെടുത്ത് നികത്തണമെന്ന നിര്‍ദ്ദേശം പ്രായോഗികമല്ല. സംസ്ഥാനങ്ങളുടെ വായപ പരിധി അര ശതമാനം ഉയര്‍ത്തിയത് കൊണ്ടുമാത്രം ഗുണമുണ്ടാകില്ല. സമാന നിലപാടുള്ള സംസ്ഥാനങ്ങളുമായി തിങ്കളാഴ്ച ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രത്തെ, തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം ജിഎസ്ടി നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് നേരിട്ട് വായ്പ നൽകാനുള്ള നിർദേശത്തെ ആർബിഐ അനുകൂലിക്കാൻ ഇടയില്ലെന്ന റിപ്പോർട്ടും പുറത്തുവന്നു. സംസ്ഥാനങ്ങൾക്കുള്ള വായ്‍പാ വിതരണത്തിന്‍റെ ചുമതല ആർബിഐ നേരിട്ട് വഹിക്കേണ്ടതില്ലെന്നും ഈ ചുമതല കേന്ദ്രസർക്കാർ തന്നെ നിർവഹിക്കട്ടെയെന്നും ആണ് ആർബിഐ നിലപാട്.
ആഗോളവത്കരണത്തെക്കുറിച്ച് ചില പുനരാലോചനകൾ വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. കുറച്ചു പേരുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന ഒന്നായി ആഗോളവത്കരണം നിർവചിക്കപ്പെടാൻ ഇടയാകരുത്. ഇന്ത്യ കൂടുതൽ സ്വാശ്രയത്വത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.